International (Page 8)

കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. 9 പേരാണ് മണ്ണിടിച്ചിലിൽ മരണപ്പെട്ടത്. എട്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയാണ് മരിച്ചത്. ഗുൽമി ജില്ലയിലെ മാലിക ഗ്രാമത്തിലാണ് മണ്ണിടിച്ചിൽ. മരണപ്പെട്ടവരിൽ അഞ്ചു പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മലയോര മേഖലയിൽ മൂന്നിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

രാത്രിയായതിനാൽ വീട്ടുകാർ ഉറക്കത്തിലായിരുന്നു. വീടുകൾ ഉൾപ്പെടെ പൂർണമായി തകർന്നു. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടാണ് മരണം സംഭവിച്ചത്. ബഗ്ലുങ് ജില്ലയിൽ രണ്ട് പേരും സയാങ്ജ ജില്ലകയിൽ രണ്ട് പേരും മരണപ്പെട്ടുവെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഴയാണ് നേപ്പാളിൽ അനുഭവപ്പെട്ടത്. നേപ്പാളിൽ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 14 പേരാണ് മരണപ്പെട്ടത്.

നാസ: ഇന്ത്യൻ വംശജയായ സുനിത വില്യംസും സഹയാത്രികൻ ബുഷ് വിൽമോറും ഭൂമിയിലേക്ക് മടങ്ങാനാവാതെ ബഹിരാകാശത്ത് കുടുങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. സ്റ്റാർലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറ് കാരണമാണ് ഇവർക്ക് തിരികെ മടങ്ങാൻ കഴിയാത്തത്. ഇവർ കയറിയ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കയാണ്. എന്നാൽ, അപകട ഭീഷണി ഇല്ലെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്.

സ്റ്റാർലൈനർ വിക്ഷേപിച്ചത് ഹീലിയം ടാങ്കുകളിൽ ചോർച്ച വകവയ്ക്കാതെയാണ്. പേടകത്തിലെ ത്രസ്റ്ററുകളിലേക്ക് ഇന്ധനത്തെ തള്ളിവിടുന്നത് ഹീലിയമാണ്. ബഹിരാകാശ നിലയത്തോട് അടുത്തപ്പോൾ ഹീലിയം ചോർച്ച രൂക്ഷമായി. 28 ത്രസ്റ്റർ മോട്ടോറുകളിൽ അഞ്ചെണ്ണം കേടാവുകയും ചെയ്തു. അതിൽ നാലെണ്ണം റീസ്റ്റാർട്ട് ചെയ്തു. ഒന്നിന്റെ തകരാർ പരിഹരിച്ചിട്ടില്ല. ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ട ശേഷം (അൺഡോക്കിംഗ് ) ഏഴ് മണിക്കൂർ മതി സ്റ്റാർലൈനറിന് ഭൂമിയിൽ തിരിച്ചെത്താൻ. അൺഡോക്കിംഗിന് ശേഷം 70 മണിക്കൂറിന് വേണ്ട ഹീലിയം സ്റ്റോക്ക് ഉണ്ടെന്നാണ് നാസ പറയുന്നത്. സ്റ്റാർലൈനറിന്റെ സർവീസ് മൊഡ്യൂളിലാണ് ഹീലിയം ടാങ്കുകളും ത്രസ്റ്ററുകളും.

ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇത് പേടകത്തിൽ നിന്ന് വേർപെട്ട് കത്തിയെരിയും. പിന്നെ ഡേറ്റ കിട്ടില്ല. അതിന് മുമ്പ് തകരാറുകൾ മനസിലാക്കാനാണ് മടക്കയാത്ര നീട്ടുന്നത്. അടിയന്തര ഘട്ടത്തിൽ പേടകത്തിന് ഭൂമിയിലേക്ക് മടങ്ങാൻ സുനിത വില്യംസും ബുഷ് വിൽമോറും ക്ലിയറൻസ് നൽകിയിട്ടുണ്ടെന്നും നാസ വിശദീകരിച്ചു.

ബർലിൻ: ജർമനിയിൽ പുതിയ പൗരത്വ പരിഷ്‌കാര നിയമം പ്രാബല്യത്തിൽ വന്നു. ജർമനിയിൽ താമസിക്കുന്ന വിദേശികൾക്ക് കൂടുതൽ വേഗത്തിലും യഥാർത്ഥ പൗരത്വം ഉപേക്ഷിക്കാതെയും ജർമൻ പൗരത്വം നേടാനാകുമെന്നതാണ് ഇതിന്റെ സവിശേഷത. പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങളും അതിന്റെ കാലയളവും ലഘൂകരിച്ചാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

2024 ജൂൺ 27 മുതലാണ് ജർമൻ സർക്കാർ ആവിഷ്‌ക്കരിച്ച പുതിയ പൗരത്വ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വന്നത്. പുതിയ പൗരത്വ നിയമം ജർമനിയിലെ വിദേശികൾക്ക് ഒന്നിലധികം പൗരത്വങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ജർമൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നു. ജർമൻ പൗരത്വം നേടുമ്പോൾ സ്വദേശിവൽക്കരണത്തിനുള്ള അപേക്ഷകർ അവരുടെ മുൻ പൗരത്വം ഉപേക്ഷിക്കേണ്ടതില്ല. സ്വദേശിവൽക്കരണ അപേക്ഷകർക്ക് ഇപ്പോൾ ജർമൻ പൗരത്വം കൂടുതൽ വേഗത്തിൽ ലഭിക്കുമെന്നതാണ് പുതിയ നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത. ജർമനിയിൽ അഞ്ച് വർഷം നിയമപരമായ താമസത്തിന് ശേഷം വിദേശികൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. നേരത്തെ് ഇത് എട്ട് വർഷമായിരുന്നു.

പുതിയ നിയമപ്രകാരം, ജർമൻ പൗരന്മാരെ വിവാഹം കഴിച്ച വിദേശികൾക്ക്, ജർമൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാത്തിരിപ്പ് കാലയളവ് നാല് വർഷമായി കുറച്ചു. മികച്ച തൊഴിൽ പ്രകടനം കാണിക്കുന്ന, സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, സാമ്പത്തികമായി സ്വയം പിന്തുണയുള്ള, ജർമൻ ഭാഷ ഉയർന്ന പ്രാവീണ്യത്തിൽ സംസാരിക്കുന്ന ആളുകൾക്ക്, സ്വദേശിവൽക്കരണ കാലയളവ് മൂന്ന് വർഷമായി കുറച്ചിട്ടുണ്ട്. ജർമനിയിൽ വിദേശ മാതാപിതാക്കൾക്ക് ജനിച്ച കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ പൗരത്വം നിലനിർത്തിക്കൊണ്ട് ജർമൻ പൗരത്വം നേടാം. കുറഞ്ഞത് ഒരു രക്ഷകർത്താവെങ്കിലും അഞ്ച് വർഷത്തിലേറെയായി ജർമനിയിൽ നിയമപരമായി താമസിക്കുകയും സ്ഥിരതാമസമുള്ളവരുമാണെങ്കിൽ കുട്ടിക്ക് പൗരത്വം ലഭിക്കും. ജർമൻ പൗരത്വ പരീക്ഷയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

നെയ്‌റോബി: കെനിയയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം. കലാപം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. നിലവിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. പ്രക്ഷോഭ ബാധിത പ്രദേശങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

നികുതി വർധനയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന കെനിയയിൽ ജനക്കൂട്ടം പാർലമെന്റിന് തീയിട്ടു. കൂറ്റൻ പാർലമെന്റ് മന്ദിരത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു. പത്തോളം പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പാർലമെന്റിലേക്ക് ആയിരക്കണക്കിന് ജനങ്ങൾ ഇരച്ചെത്തിയതോടെ ജനപ്രതിനിധികൾ ഓടിരക്ഷപ്പെട്ടു.

ദേശീയ സുരക്ഷയ്ക്കെതിരായ ഭീഷണികളോട് എങ്ങനെ പ്രതികരിക്കണമെന്നതിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നുവെന്ന് പ്രസിഡന്റ് വില്യം റൂട്ടോ വ്യക്തമാക്കി. ഇപ്പോഴത്തെ പ്രക്ഷോഭം രാജ്യദ്രോഹമാണെന്നും എന്ത് വിലകൊടുത്തും അശാന്തി ഇല്ലാതാക്കുമെന്നും പ്രസിഡന്റ് വിശദമാക്കി. പോലീസിനൊപ്പം സൈന്യത്തെ വിന്യസിച്ചതായി കെനിയയുടെ പ്രതിരോധ മന്ത്രിയും അറിയിച്ചു.

വിവിധ രാജ്യങ്ങളിലായി സൗജന്യ സേവനം ആരംഭിക്കാനുള്ള പദ്ധതിയിലാണ് സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ളിക്സെന്ന് റിപ്പോർട്ട്. യൂറോപ്പിലും ഏഷ്യയിലുമുള്ള വിവിധ വിപണികളിൽ സൗജന്യ സേവനം ആരംഭിക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ പദ്ധതിയിടുന്നതെന്നാണ് വിവരം. ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനി പുതിയ നീക്കം നടത്തുന്നത്.

നെറ്റ്ഫ്ളിക്സ് നേരത്തെ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ സൗജന്യ സേവനം പരീക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് പിൻവലിച്ചു. കൂടുതൽ വലിയ വിപണികളിൽ സൗജന്യ സേവനങ്ങൾ അവതരിപ്പിക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ പദ്ധതിയെന്നാണ് വിവരം. അതേസമയം, യുഎസിൽ നെറ്റ്ഫ്ളിക്സിന്റെ സൗജന്യ സേവനം അവതരിപ്പിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

നെറ്റ്ഫ്ളിക്സിന്റെ സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾക്ക് പണം ചെലവാക്കാൻ സാധിക്കാത്ത ഉപഭോക്താക്കളിലേക്ക് സൗജന്യ സേവനം എത്തിക്കുന്നതിലൂടെ കൂടുതൽ പേരെ പ്ലാറ്റ് ഫോമിലേക്ക് ആകർഷിക്കാനാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

മോസ്‌കോ: റഷ്യയിലെ ആരാധനാലയങ്ങളിൽ ആക്രമണം. പോലീസുകാർ ഉൾപ്പെടെ നിരവധി പേരാണ് റഷ്യയിൽ നടന്ന കൂട്ട വെടിവയ്പ്പിൽ കൊല്ലപ്പെട്ടിരിക്കുന്നത്. സിനഗോഗിനും ക്രിസ്ത്യൻ പള്ളിക്കും ട്രാഫിക്ക് പോസ്റ്റിനും നേരെയാണ് വെടിവയ്പ് ഉണ്ടായത്.

സംഭവത്തിൽ 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭീകരാക്രമാണിതെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്‌പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നത്. പ്രാഥമിക വിവരമനുസരിച്ച്, റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഒരു പുരോഹിതനും പൊലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. അക്രമികൾ മുഴുവൻ പിടിയിലായോയെന്ന കാര്യം വ്യക്തമല്ല.

അതേസമയം, ആക്രമണത്തിന് പിന്നിൽ യുക്രെയിനാണെന്ന ചർച്ച ഉയർത്താനാണ് റഷ്യയുടെ നീക്കം. അനൗദ്യോഗികമായി ഇത്തരം ആരോപണങ്ങളും റഷ്യ നടത്തുന്നുണ്ട്.

മക്ക: ഹജ്ജ് തീർത്ഥാടനത്തിനിടെ മരിച്ചവരുടെ എണ്ണം 1,300 കടന്നു. മരണപ്പെട്ടവരിൽ 98 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. മരിച്ച 1,301 പേരിൽ 83 ശതമാനവും അനധികൃത തീർത്ഥാടകരാണെന്നും സൗദി ആരോഗ്യ മന്ത്രി ഫഹ്ദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജെൽ വ്യക്തമാക്കിയിട്ടുണ്ട്. 95 തീർത്ഥാടകർ ആശുപത്രികളിൽ ചികിത്സയിൽ കവിയുന്നുണ്ട്. ഇവരിൽ ചിലരെ വിമാന മാർഗം റിയാദിലേക്ക് കൊണ്ടു പോയിട്ടുണ്ട്.

മരണപ്പെട്ട പല തീർത്ഥാടകരുടെയും പക്കൽ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയുന്നതിൽ കാലതാമസം ഉണ്ടാകാൻ കാരണം. മരിച്ചവരെ മക്കയിൽ അടക്കം ചെയ്തതായി ആരോഗ്യ മന്ത്രി പറഞ്ഞു. മരണപ്പെട്ടവരിൽ 600 ഓളം പേർ ഈജിപ്റ്റിൽ നിന്നുള്ളവരാണ്. ഇവരിൽ 31 പേർ ഒഴികെ ബാക്കി എല്ലാവരും അനധികൃത തീർത്ഥാടകരാണെന്നാണ് വിവരം. അനധികൃതമായി തീർത്ഥാടകരെ സൗദിയിലേക്ക് കയറ്റിവിട്ട 16 ട്രാവൽ ഏജൻസികളുടെ ലൈസൻസ് ഈജിപ്റ്റ് റദ്ദാക്കിയതായാണ് റിപ്പോർട്ട്. അനധികൃത തീർത്ഥാടകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.

മരണപ്പെട്ടവരിൽ 165 പേർ ഇന്തോനേഷ്യയിൽ നിന്നുള്ളവരാണ്. രണ്ട് യുഎസ് പൗരന്മാർ മരിച്ചതായും റിപ്പോർട്ടുണ്ട്. കടുത്ത ചൂടിൽ നിരവധി പേർ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ചിലർ ഛർദ്ദിച്ച ശേഷം കുഴഞ്ഞുവീണതായും പറയുന്നു. മക്കയിൽ കനത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് നിർദ്ദേശിച്ച് സുപ്രീംകോടതി. കെജ്രിവാളിന്റെ ഹർജി ജൂൺ 26 ബുധനാഴ്ച്ച പരിശോധിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. മദ്യനയ കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്കു സ്റ്റേ ചെയ്തതിനെതിരെയാണ് അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ജാമ്യം അനുവദിക്കാത്തത് നീതിനിഷേധമാണെന്നാണ് കേജ്രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. വിചാരണക്കോടതി ജൂൺ 20ന് കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ ഇ ഡി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ മുഴുവൻ രേഖകളും പഠിക്കാനുണ്ടെന്ന് അറിയിച്ച ഹൈക്കോടതി വിധി പറയുന്നത് രണ്ടോ മൂന്നോ ദിവസത്തേക്ക് മാറ്റിയിരുന്നു. അതുവരെയാണ് വിചാരണക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.

മാർച്ച് 21-നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റു ചെയ്തത്. നേരത്തേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാലജാമ്യം നൽകിയിരുന്നു.

അയർലൻഡിൽ മേയറായി മലയാളി. സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിന്റെ പുതിയ മേയറായാണ് മലയാളി തെരഞ്ഞെടുക്കപ്പെട്ടത്. അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ അയർലൻഡിൽ മേയർ സ്ഥാനത്തേക്ക് എത്തുന്നത്. കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ താല സൗത്ത് മണ്ഡലത്തിൽ നിന്നാണ് ഭരണകക്ഷിയായ ഫിന ഗേലിന്റെ സ്ഥാനാർഥിയായ ബേബി പെരേപ്പാടൻ വിജയിച്ചത്.

ഇന്നലെ ചേർന്ന കൗണ്ടി കൗൺസിലിന്റെ ആദ്യ യോഗത്തിൽ മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചു. മുൻ മേയർ അലൻ എഡ്ജിൽ നിന്നുമാണ് ബേബി പെരേപ്പാടൻ മേയറുടെ അധികാര ചിഹ്നങ്ങൾ സ്വീകരിച്ചത്. വിജയിച്ച കൗൺസിൽ അംഗങ്ങൾ വ്യാഴാഴ്ച യോഗം ചേർന്ന് ബേബി പെരേപ്പാടനെ ഏകകണ്ഠമായി മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. അങ്കമാലിയിലെ പുളിയനത്താണ് ബേബി പെരേപ്പാടൻ ജനിച്ചത്.

20 വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം അയർലാൻഡിലേക്ക് എത്തിയത്. വിവിധ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമാണ് അദ്ദേഹം. ജിൻസി മാത്യു ആണ് ബേബി പെരേപ്പാടന്റെ ഭാര്യ. ബ്യൂമോണ്ട് ആശുപത്രിയിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറാണ് ജിൻസി. ഡെന്റൽ മെഡിസിൻ വിദ്യാർഥിയായ ബ്രോണയും താലാ സെൻട്രലിൽ നിന്നും വിജയിച്ച കൗൺസിലർ ഡോ. ബ്രിട്ടോ പെരേപ്പാടനുമാണ് ബേബി പെരേപ്പാടൻ-ജിൻസി ദമ്പതികളുടെ മകൾ.

താജിക്കിസ്ഥാനിൽ ഹിജാബും കുട്ടികളുടെ ഇസ്ലാമിക ആഘോഷങ്ങളും നിരോധിച്ചു. പാർലമെന്റിന്റെ ഉപരിസഭയായ മജ്‌ലിസി മില്ലിയാണ് നേരത്തെ അധോസഭ അംഗീകരിച്ച നിയമഭേദഗതിക്ക് അംഗീകാരം നൽകിയത്. തുടർന്ന്, താജിക് പ്രസിഡന്റ് ഇമോമാലി റഹ്മോനോവ് ഹിജാബ് നിരോധനം ഉൾപ്പെടെ 35 നിയമങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‘അന്യഗ്രഹ വസ്ത്രങ്ങൾ’ എന്നു വിശേഷിപ്പിച്ചാണ് നിർദ്ദിഷ്ട ബിൽ ഹിജാബ് നിരോധിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെതിരെ രാജ്യത്ത് ഇസ്ലാമിക സംഘടനകൾ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ടെന്ന വിവരവും പുറത്തു വരുന്നു. താജിക് വിദ്യാഭ്യാസ വകുപ്പിന്റെ ഹിജാബ് നിരോധനം അധോസഭ ഇക്കഴിഞ്ഞ മെയ് എട്ടിന് ശരിവെച്ചിരുന്നു. തുടർന്നാണ് ഹിജാബ് നിരോധിച്ചു കൊണ്ടുള്ള നിയമഭേദഗതി പാസ്സാക്കിയത്. രണ്ട് പെരുന്നാളുകളുടെയും ഭാഗമായി കുട്ടികൾക്കിടയിലുണ്ടായിരുന്ന ‘ഇദി’ ആഘോഷവും നിരോധിച്ചു. കുട്ടികൾ അടുത്തുള്ള വീടുകൾ സന്ദർശിച്ച് മുതിർന്നവരെ ആശീർവദിക്കുകയും പകരമായി ചെറിയ സമ്മാനങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നതാണ് ഈ ആഘോഷം.

പുതിയ നിയമഭേദഗതി പ്രകാരം ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത പിഴ ശിക്ഷ ലഭിക്കുന്നതാണ്. വ്യക്തികൾ നിയമം ലംഘിച്ചാൽ 7,920 സോമോനി (62,398 രൂപ) പിഴ നൽകണം. കമ്പനികളാണ് നിയമം ലംഘിക്കുന്നതെങ്കിൽ 39,500 സോമോനി ( 3,11,206 രൂപ) വരെ പിഴ ചുമത്തുന്നതാണ്. സർക്കാർ ഉദ്യോഗസ്ഥരും മതനേതാക്കളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അതിലും കൂടുതലായിരിക്കും പിഴയായി നൽകേണ്ടി വരുന്നത്.

നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് 54,000 സോമോനിയും (4,25,446 രൂപയും) മതനേതാക്കന്മാർക്ക് 57,600 സോമോനിയും (4,53,809) പിഴ നൽകേണ്ടിവരും. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും മതപരമായ ആഘോഷവേളകളിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കുട്ടികളുടെ ആഘോഷം നിരോധിച്ചതെന്ന് റേഡിയോ ലിബർട്ടിയുടെ താജിക് സർവീസായ റേഡിയോ ഓസോഡിയിൽ താജിക് മതകാര്യസമിതി മേധാവി സുലൈമാൻ ദവ്‌ലത്സോഡ അറിയിച്ചിരുന്നു.