നിപ: 8 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്, ആരോഗ്യ പ്രവർത്തകരുടെ ഭവന സന്ദർശനം പൂർത്തിയാക്കി
തിരുവനന്തപുരം: 8 പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോൾ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റിൽ വൈകുന്നേരം ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു.
472 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. അതിൽ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകരുടെ ഭവന സന്ദർശനം പൂർത്തിയാക്കി. ഇന്ന് 1477 വീടുകളിൽ സന്ദർശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്. ഇന്ന് 227 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങൾ നൽകി.
സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷൻ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷൻ. ഡിസ്ചാർജ് ആയവരും ഐസോലേഷൻ മാർഗ നിർദേശങ്ങൾ പാലിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.







