ഹൈദരാബാദ്: ഇന്ത്യാ വിഭജനം ചരിത്രപരമായ പിഴവെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ചരിത്രപരമായി ഇത് ഒരു രാജ്യമായിരുന്നുവെന്നും നിർഭാഗ്യവശാൽ വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ചരിത്രപരമായി, ഇത് ഒരു രാജ്യമായിരുന്നു, നിർഭാഗ്യവശാൽ അത് വിഭജിക്കപ്പെട്ടു. അത് സംഭവിക്കാൻ പാടില്ലായിരുന്നു. തനിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് വേണമെങ്കിൽ, ഒരു സംവാദം സംഘടിപ്പിക്കൂ, ഈ രാജ്യത്തിന്റെ വിഭജനത്തിന് ഉത്തരവാദി ആരാണെന്ന് താൻ നിങ്ങളോട് പറയുമെന്ന് ഒവൈസി അറിയിച്ചു.
ആ സമയത്ത് സംഭവിച്ച ഒരു ചരിത്രപരമായ തെറ്റിന് തനിക്ക് ഒറ്റവരി ഉത്തരം നൽകാൻ കഴിയില്ല. സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബ്ദുൾ കലാം ആസാദിന്റെ ‘ഇന്ത്യ വിൻസ് ഫ്രീഡം’ എന്ന പുസ്തകം വായിച്ചാൽ, വിഭജന നിർദ്ദേശം അംഗീകരിക്കരുതെന്ന് അദ്ദേഹം കോൺഗ്രസ് നേതാക്കളോട് അഭ്യർത്ഥിച്ചതായി കാണാം. അന്ന് അവിടെയുണ്ടായിരുന്ന എല്ലാ നേതാക്കളും വിഭജനത്തിന് ഉത്തരവാദികളായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്കാലത്തെ ഇസ്ലാമിക പണ്ഡിതരും ദ്വിരാഷ്ട്ര സിദ്ധാന്തത്തെ എതിർത്തിരുന്നുവെന്നും ഒവൈസി കൂട്ടിച്ചേർത്തു.

