മുംബൈ: തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുംബൈയിലെ മീര റോഡ് പോലീസ്. സനാതന ധർമ പരാമർശവുമായി ബന്ധപ്പെട്ടാണ് നടപടി. സ്റ്റാലിനെതിരെ ചുമത്തിയിരിക്കുന്നത് വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തി, (ഐപിസി 153 എ), മതവികാരം വ്രണപ്പെടുത്തി (ഐപിസി 295 എ) എന്നീ വകുപ്പുകളാണ്.
നേരത്തെ ഉദയനിധി സ്റ്റാലിനെതിരെ ഉത്തർപ്രദേശിലെ രാംപുരിൽ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഉദയനിധിയുടെ പരാമർശത്തെ പിന്തുണച്ചതിന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെയെയും എഫ്ഐആറിൽ ഉൾപ്പെടുത്തിയിരുന്നു. ഐപിസി 295 എ, 153 എ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ബിഹാറിലെ മുസാഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഉദയനിധിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഉദയനിധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ബിജെപി നേതാക്കളുടെ ഒരു സംഘം കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസിന് നിവേദനം നൽകിയിരുന്നു.