സോളാര്‍ പീഡന പരാതിയുമായി ബന്ധപ്പെട്ട കത്തിനെ കുറിച്ച് അന്വേഷണം നടത്തിയാല്‍ യുഡിഎഫിനുള്ളില്‍ ആഭ്യന്തര കലാപുണ്ടാകുമെന്ന് അവര്‍ ഭയപ്പെടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരമാണ്. സോളര്‍ കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്. അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരുമെന്ന് അവര്‍ക്കറിയാം. അന്ന് ആഭ്യന്തര മന്ത്രിയായിവരുന്ന വ്യക്തി നടത്തിയ ഇടപെടലുകളും പുറത്തുവന്നുവെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.സോളാര്‍ കേസ് ഗൂഢാലോചന അന്വേഷിക്കാന്‍ യുഡിഎഫ് പരാതി നല്‍കില്ലെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ ഇന്നലെ പറഞ്ഞിരുന്നു. സിബിഐ റിപ്പോര്‍ട്ട് ഉള്ളതിനാല്‍ ഇനി അന്വേഷണം ആവശ്യമില്ലെന്നാണ് ഹസന്‍ പറഞ്ഞത്. സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താം. ഇതിനായി യുഡിഎഫ് പരാതി നല്‍കില്ല. സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. അതില്‍ ഇനി ഒരു അന്വേഷണം ആവശ്യമില്ലെന്നും ഹസൻ പറഞ്ഞു
2023-09-14