ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്. പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നത്. ജോഹന്നാസ്ബർഗിൽ ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 24 വരെയാണ് ഉച്ചകോടി നടക്കുന്നത്. നാലു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി, മോദി ദക്ഷിണാഫ്രിക്കയിലും ഗ്രീസിലുമെത്തും.

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റാമഫോസയുടെ ക്ഷണപ്രകാരമാണ് മോദി ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. 2019ന് ശേഷം നടക്കുന്ന ആദ്യ ബ്രിക്‌സ് ഉച്ചകോടിയാണിത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.

ബ്രിക്സ് നേതൃത്വ ഉച്ചകോടിക്ക് ശേഷം സംഘടിപ്പിക്കുന്ന ബ്രിക്സ്-ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്നീ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ദക്ഷിണാഫ്രിക്ക ക്ഷണിച്ച മറ്റ് രാജ്യങ്ങളും ഇതിൽ പങ്കെടുന്നുണ്ട്.

ജോഹന്നാസ്ബർഗിൽ എത്തുന്ന ലോകനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഉഭയകക്ഷി ചർച്ചകളെക്കുറിച്ചുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.