സിം ഡീലർമാർക്കായി ഇനി മുതൽ പോലീസ്, ബയോമെട്രിക് വെരിഫിക്കേഷൻ; പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: സൈബർ തട്ടിപ്പിന് തടയിടാൻ പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. തട്ടിപ്പ് ഫോൺകോളുകളും മറ്റ് ഓൺലൈൻ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും തടയാൻ വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

സിം ഡീലർമാർക്കായി ഇനി മുതൽ പോലീസ്, ബയോമെട്രിക് വെരിഫിക്കേഷനും വരിക്കാർക്കായി കെവൈസിയും നിർബന്ധമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ നിയമം വരുന്നതോടെ ഡീലർമാർക്ക് നിർബന്ധിത പരിശോധന ഉണ്ടാകും. സിം കാർഡ് ഡീലർമാർ പോലീസ്, ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്. സിം കാർഡ് ഡീലർമാരുട പരിശോധന ടെലികോം ഓപ്പറേറ്റർ നടത്തും. വ്യവസ്ഥ ലംഘിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

പുതിയ മാനദണ്ഡപ്രകാരം രജിസ്റ്റർ ചെയ്യാൻ 12 മാസത്തെ കാലാവധി സർക്കാർ നൽകിയിട്ടുണ്ട്. ഇക്കാലയളവിനുള്ളിൽ ഡീലർമാർ രജിസ്റ്റർ ചെയ്യേണ്ടതാണ്. പുതിയ സിം എടുക്കുമ്പോഴോ നിലവിലുള്ള നമ്പറിൽ പുതിയ സിമ്മിന് അപേക്ഷിക്കുമ്പോഴോ കെവൈസി വിവരങ്ങൾ നൽകണം. ബൾക്ക് കണക്ഷനുകൾക്ക് വിലക്കേർപ്പെടുത്തി പകരം ബിസിനസ് കണക്ഷനുകൾ എന്ന ആശയം നടപ്പിലാക്കും. ബിസിനസുകളുടെ ചുമതല വഹിക്കുന്നയാളുടെ പേരിലാകും സിം നൽകുക. സിം വിതരണക്കാരന്റെ കെവൈസി വിവരങ്ങളും ശേഖരിച്ച് ഉറപ്പുവരുത്തും. ഒരു തവണ കെവൈസി വിവരങ്ങൾ നൽകിയാൽ ഒൻപത് സിമ്മുകൾ വരെ എടുക്കാമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഒരു സിം കാർഡ് വിച്ഛേദിച്ച് കഴിഞ്ഞ് 90 ദിവസങ്ങൾക്ക് ശേഷം അതേ നമ്പർ മറ്റൊരു ഉപഭോക്താവിന് നൽകും. സിം മാറ്റിയെടുക്കുകയോ അല്ലെങ്കിൽ പോർട്ട് ചെയ്യുകയോ ആണെങ്കിൽ കെവൈസി നടപടി പൂർത്തിയാക്കണം. 24 മണിക്കൂർ നേരത്തേക്ക് ഇൻകമ്മിംഗ്, ഔട്ട്ഗോയിംഗ്, എസ്എംഎസ് സേവനങ്ങൾ ലഭ്യമാകില്ല.