എന്ത് സംഭവിച്ചാലും തന്റെ കർത്തവ്യം അതേപടി തുടരും; സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്ത് സംഭവിച്ചാലും തന്റെ കർത്തവ്യം അതേപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാൾ മൂടനാവില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

സത്യം ജയിച്ചുവെന്നും ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതൽ തങ്ങൾ പറഞ്ഞതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോൺഗ്രസ് പോരാട്ടം തുടരും. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും തങ്ങൾക്കെന്നും വിശ്വാസമുണ്ട്. ജനകോടികൾ രാഹുലിനൊപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാഹുൽ ഗാന്ധി എന്ന വ്യക്തിയെ അല്ല, അദ്ദേഹവും കോൺഗ്രസും മുന്നോട്ട് വയ്ക്കുന്ന ആശയത്തെയാണ് വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചത്. പരമോന്നത കോടതി അത് തടഞ്ഞു. ഇത് രാഹുലിന്റേയോ കോൺഗ്രസിന്റേയോ മാത്രം വിജയമല്ല. രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണ്. ഇന്ത്യ കാത്തിരുന്ന വിധിയാണ്. സംഘപരിവാറിനെ നഖശിഖാന്തം എതിർക്കുന്നതും മോദി – അമിത് ഷാ- കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്നതാണ് രാഹുലിൽ ചിലർ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവായി കാണുന്നതും രാഹുലിൽ കാണുന്ന യോഗ്യതയും അതു തന്നെയെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.