ന്യൂഡൽഹി: ഇന്ത്യയുമായി വിവിധ വിഷയങ്ങളിൽ ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചു കൊണ്ടുള്ള പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫിൻന്റെ പ്രസ്താവനയോട് പ്രതികരിച്ച് ഇന്ത്യ. തീവ്രവാദവും ശത്രുതയും ഇല്ലാത്ത ഒരന്തരീക്ഷമാണ് പാകിസ്താനുമായി മികച്ച ഒരയൽപക്ക ബന്ധം ഉണ്ടാകുന്നതിന് ആദ്യം വേണ്ടതെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് വ്യക്തവും സ്ഥിരവുമായ നിലപാടാണുള്ളത്. പാകിസ്താൻ അടക്കമുള്ള എല്ലാ അയൽ രാജ്യങ്ങളോടും സാധാരണ ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദവും ശത്രുതയും ഇല്ലാത്ത ഒരന്തരീക്ഷം അതിന് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൗരവമുള്ളതും പരിഹരിക്കപ്പെടാത്തതുമായ എല്ലാ വിഷയങ്ങളിലും ഇന്ത്യയുമായി ചർച്ചയ്ക്ക് സന്നദ്ധമാണെന്നായിരുന്നു ഷഹബാസ് ശരീഫ് അറിയിച്ചത്. ദാരിദ്ര്യത്തോടും തൊഴിലില്ലായ്മയോടും പാകിസ്താൻ പൊരുതുമ്പോൾ യുദ്ധം രണ്ട് രാജ്യങ്ങൾക്കും ഗുണംചെയ്യില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

