വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്കുനേരെ കല്ലേറ്; നിരവധി പേർക്ക് പരിക്ക്

ചണ്ഡീഗഢ്: വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) റാലിക്കുനേരെ കല്ലേറ്. ഹരിയാനയിലാണ് സംഭവം. നൂഹിൽ നടന്ന റാലിയിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവച്ചു. വിഎച്ച്പി റാലിയിൽ ബജ്രംഗ് ദൾ പ്രവർത്തകനും ഗോരക്ഷകനുമായ മോനു മനേസറിന്റെ സാന്നിധ്യമാണ് അക്രമത്തിന് കാരണം.

രാജസ്ഥാനിൽ രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ പോലീസ് തിരയുന്നയാളാണ് മോനു മനേസർ. അഞ്ച് മാസത്തോളമായി ഇയാൾ ഒളിവിൽ കഴിയുകയാണ്. വി.എച്ച്.പിയുടെ ശോഭായാത്രയ്ക്കുനേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് ഗുരുഗ്രാം – ആൾവാർ ദേശീയപാതയിലുള്ള നൂഹ് നഗരത്തിൽ അക്രമ സംഭവങ്ങൾ നടന്നത്. പിന്നീട് സർക്കാർ വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. പോലീസിന് നേരെ കല്ലേറുണ്ടായി. അക്രമം നിയന്ത്രിക്കാൻ 1000-ത്തിലധികം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ജനങ്ങൾ വീടുകൾക്കുള്ളിൽതന്നെ കഴിയണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

റാലിയിൽ പങ്കെടുക്കാനെത്തിയ പലരും സംഘർഷത്തെ തുടർന്ന് പോലീസ് സ്‌റ്റേഷനുകളിലും ക്ഷേത്രങ്ങളിലും അഭയം തേടിയിരിക്കുകയാണ്.