അനന്തപുരി എഫ് എം പ്രക്ഷേപണം നിർത്തലാക്കിയ തീരുമാനം പിൻവലിക്കണം; കേന്ദ്രമന്ത്രിയ്ക്ക് കത്തയച്ച് പ്രതിപക്ഷ മത്സരം

തിരുവനന്തപുരം: അനന്തപുരി എഫ് എം പ്രക്ഷേപണം നിർത്തലാക്കിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനന്തപുരി എഫ് എം ജീവനക്കാർ പ്രതിപക്ഷ നേതാവിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ നടപടി.

അനന്തപുരി എഫ്എം പ്രക്ഷേപണം നിർത്തിയതോടെ വർഷങ്ങളോളം പണിയെടുത്ത നിരവധി കാഷ്വൽ ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെട്ടത്. പലർക്കും മറ്റു തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. 45 ലക്ഷത്തിലധികം ശ്രോതാക്കൾ അനന്തപുരി എഫ്എമ്മിനുണ്ടെന്നാണ് കണക്ക്.

അനന്തപുരി എഫ്എം സ്റ്റേഷൻ പ്രസാർ ഭാരതിക്ക് നേടിക്കൊടുക്കുന്നത് പ്രതിവർഷം ഒന്നരക്കോടിയോളം രൂപയുടെ വരുമാനമാണ്. അതിനാൽ എഫ്എം സ്റ്റേഷൻ നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.