ലോക് താന്ത്രിക് ജനാതാദൾ പാർട്ടി രാഷ്ട്രീയ ജനതാദളിൽ ലയിച്ചു; സംസ്ഥാന പ്രസിഡന്റായി എം വി ശ്രേയാംസ്‌കുമാർ

കോഴിക്കോട്: ലോക് താന്ത്രിക് ജനാദൾ പാർട്ടി രാഷ്ട്രീയ ജനതാദളിൽ ലയിച്ചു. കോഴിക്കോട് നടന്ന ലയന സമ്മേളനത്തിൽ ആർജെഡി ദേശീയ നേതാവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ് എം വി ശ്രേയാംസ്‌കുമാറിന് പാർട്ടി പതാക കൈമാറിയത്. പാർട്ടി സംസ്ഥാന പ്രസിഡന്റായി എം വി ശ്രേയാംസ്‌കുമാറിനെ പ്രഖ്യാപിക്കുകയും ചെയ്തു. ലാലു പ്രസാദ് യാദവ് വീഡിയോ സന്ദേശത്തിലൂടെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ലയനം ശക്തിപ്പെടുത്തുമെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. ഇന്ത്യയിൽ ഉടനീളം ബിജെപി പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുമ്പോൾ തങ്ങൾ അവസരത്തിനൊത്തുയർന്നുവെന്നും അങ്ങനെ ജെഡിയുവുമായി ചേർന്ന് ഭരിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഇനി കൊടി മാറില്ലെന്നും ലയനത്തിന് വൈകിയത് അപശബ്ദങ്ങൾ ഒഴിവാക്കാന്നെന്നും എം വി ശ്രേയാംസ്‌കുമാർ പറഞ്ഞു.

ഓരോ പാർട്ടിക്കാരുടേയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ് സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത്. അതിനുള്ള കാൽവെപ്പാണ് ആർജെഡിയുമായുള്ള ലയനം. നേരത്തെ ഉണ്ടായ കയ്പേറിയ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സമയമെടുത്ത് ആലോചിച്ചാണ് തീരുമാനമെടുത്തത്. അങ്ങനെയാണ് വർഗീയ ശക്തികളോട് ഒരിക്കലും ഒരുരീതിയിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ആർജെഡിയുമായി ലയിക്കാൻ തീരുമാനിച്ചതെന്നും എല്ലാ പാർട്ടി പ്രവർത്തകരും തീരുമാനം ഒരുപോലെ അനുകൂലിച്ചുവെന്നും ഒരു അപശ്ശബ്ദം പോലും ഉണ്ടായില്ലെന്നും എം വി ശ്രേയാംസ് കുമാർ വിശദമാക്കി.