കരുവന്നൂര്‍ നിക്ഷേപകന്റെ മരണത്തിനുത്തരവാദി സര്‍ക്കാര്‍: ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക കിട്ടാതെ മരിച്ച ശശിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിനും ബാങ്ക് ഭരിക്കുന്ന സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കരുവന്നൂരിലെ നിക്ഷേപകരിൽ രണ്ടാമത്തെ രക്തസാക്ഷിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതത്തിന്റെ നല്ലകാലത്ത് അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചവരുടെ പണം നഷ്ടപ്പെടുത്തി അനേകം പേരെ ജീവിക്കുന്ന രക്തസാക്ഷികളാക്കിയത് സിപിഎമ്മും അവരുടെ ഭരണ സമിതിയുമാണ്. രോഗബാധിതനായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞ അംഗപരിമിതനായ നിക്ഷേപകൻ കരുവന്നൂർ കൊളങ്ങാട്ട് ശശിയുടെ അടിയന്തിര ശസ്ത്രക്രിയക്ക് ആവശ്യമായ പണം നൽകാതിരുന്നത് മനുഷ്യത്വരഹിതമായ സമീപനമാണ്. ശശിയുടെയും അമ്മയുടെയും പേരിൽ ബാങ്കിൽ നിക്ഷേപമുള്ള പണം തിരികെ കിട്ടിയിരുന്നെങ്കിൽ ചികിത്സ നടത്താമായിരുന്നുവെന്ന് കുടുംബം വേദനയോടെ പറയുന്നുണ്ട്. ഇവരുടെ കുടുംബത്തിന്റെ ചോദ്യത്തിന് ആരു മറുപടി പറയും. സിപിഎം അധികാരത്തിലിരിക്കുമ്പോൾ രോഗശയ്യയിൽ കിടക്കുന്നവരെ വരെ ശരിയാക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

സംസ്ഥാന സർക്കാരും സഹകരണ വകുപ്പും കൃത്യ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഈ നിരപരാധികളുടെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ, അതിന് പകരം ബാങ്ക് കൊളളയും കള്ളപ്പണ ഇടപാടുകളും നടത്തിയവരെ രക്ഷിക്കാനായിരുന്നു സിപിഎം നേതൃത്വവും സർക്കാരും ശ്രമിച്ചത്. കരുവന്നൂരിലെയും കേരളത്തിലെ മറ്റ് സഹകരണ ബാങ്കുകളിലെയും തട്ടിപ്പുകാരെ മുഴുവൻ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരാൻ സർക്കാർ തയ്യാറാവണം. ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബിജെപി മുൻകൈ എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കരുവന്നൂരിൽ അവസാനത്തെ കുറ്റവാളിപോലും ശിക്ഷിക്കപ്പെടുന്നതുവരെ തൃശൂരിൽ സുരേഷ് ഗോപിക്കും ബിജെപിക്കും വിശ്രമമില്ല. സാധാരണക്കാരന് ഉപകാരമാവേണ്ട സഹകരണ മേഖലയെ അധോലോകങ്ങളുടെ കൈകളിലെത്തിച്ചതിൽ സിപിഎമ്മിനും എൽഡിഎഫിനുമോടൊപ്പം യുഡിഎഫിനും പങ്കുണ്ട്. അതുകൊണ്ടാണ് പതിനായിരിക്കണക്കിന് നിക്ഷേപകർ ആശങ്കയിലായിരിക്കുമ്പോൾ അവരുടെ വിഷമങ്ങൾ പങ്കിടാൻ യുഡിഎഫും കോൺഗ്രസും തയ്യാറാകാത്തതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.