കേരളത്തിലേത് ജനമൈത്രി പൊലീസ് അല്ല, ഗുണ്ടാ മൈത്രി പൊലീസ്; പി കെ ഫിറോസ്

താനൂർ : മുനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് മനുഷ്യരെ തല്ലിക്കൊല്ലുന്നവരായി മാറിയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്. താനൂർ കസ്റ്റഡി മരണത്തിൽ പങ്കാളികളായ മലപ്പുറം എസ്. പി ഉൾപ്പെടെയുള്ളവർക്കതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് താനൂർ നിയോജക മണ്ഡലം കമ്മിറ്റി താനൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വേട്ടയുടെ പേരിൽ മാന്യഷരെ കൊല്ലുന്ന ലഹരിയിലാണ് പൊലീസ്. താമിർ ജിഫ്രിയെ പൊലീസ് കസ്റ്റഡിയിൽ കൊലപ്പെടുത്തിയത് ഏത് ഉന്നതനായലയും അവർക്കെതിരെ നടപടി സ്വീകരിക്കാതെ യൂത്ത് ലീഗ് സമരം അവസാനിപ്പിക്കില്ല. മലപ്പുറം എസ്. പി. യെ സസ്പെൻഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തല്ക്കാലം കണ്ണിൽപ്പൊടി ഇടാൻ വേണ്ടിയാണ് ഇപ്പോൾ എട്ട് പൊലീസുകാർക്കെതിരെയുള്ള സസ്‌പെൻഷൻ നാടകം. എത്ര ക്രൂരമായാണ് ചെറുപ്പക്കാരനെ കസ്റ്റഡിയിൽ പൊലീസ് കൊന്നത്. താനൂരിലെ പൊലീസ് ക്വാർട്ടേഴ്‌സ് പോലീസുകാരുടെ ചീട്ടുകളിയുടെയും മദ്യപാനത്തിന്റെയും കേന്ദ്രമാണ്. മലപ്പുറം ജില്ലയെ അവഹേളിക്കാനാണ് എസ്. പി. സുജിത് ദാസ് ഐ. പി. എസ്. ശ്രമിക്കുന്നത്. മലപ്പുറം ക്രിമിനലുകളുടെ കേന്ദ്രമാണെന്ന് വരുത്തി തീർക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം. താമിർ ജിഫ്രിയെ അറസ്റ്റ് ചെയ്ത സമയവും സ്ഥലവും തെറ്റായാണ് ഈ എസ്. പി. മാധ്യമങ്ങളോട് പറഞ്ഞതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനമൈത്രി പോലീസല്ല, ഗുണ്ട മൈത്രി പോലീസാണ് കേരളത്തിലുള്ളത്. ലഹരി വേട്ടയുടെ പേരിൽ കസ്റ്റഡിയിൽ എടുക്കുന്നവരെ ഡാൻസാഫ് ക്രൂരമായി മർദ്ദിക്കുകയാണ്. എസ്. പി. യെ സസ്പെൻഡ് ചെയ്താൽ മാത്രമേ സി.ബി.ഐ. അന്വേഷണം നിഷ്പക്ഷമാകൂ. ഈ സർക്കാർ വന്നതിനു ശേഷം നിരവധി കസ്റ്റഡി മരണങ്ങൾ നടന്നു. സർക്കാർ മനോവീര്യമുണ്ടാക്കുന്നത് പൊലീസിലെ കൊലയാളി സംഘങ്ങൾക്കാണെന്നും മനുഷ്യരെ അടിച്ചു കൊല്ലുന്നത് പോലീസിന് ഒരു ലഹരിയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.