തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന് പിന്തുണയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഷംസീറിന്റെ പ്രസ്താവന ദുർവ്യാഖ്യാനിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ കാവിവത്ക്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയുന്ന കോൺഗ്രസ് നേതാക്കൾ നെഹ്റുവിന്റെ പുസ്തകം വായിക്കണമെന്നും അദ്ദേഹം അറിയിച്ചു.
മതവിശ്വാസത്തിനെതിരായ നിലപാട് പാർട്ടിയിലില്ല. തങ്ങൾ ഏതെങ്കിലും വിശ്വാസത്തിനോ മതത്തിനോ എതിരല്ല. ഗണപതി ക്ഷേത്രത്തിൽ വഴിപാട് നടത്തുന്നതിൽ സിപിഎമ്മിന് എതിരഭിപ്രായം ഇല്ല. വഴിപാട് രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കണം. വിശ്വാസികൾ ഉയർത്തിപ്പിടിക്കുന്ന നിരവധി കാര്യങ്ങളിൽ തങ്ങൾക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിക്കെതിരെയും എം വി ഗോവിന്ദൻ രൂക്ഷ വിമർശനം ഉന്നയിച്ചു. രാമക്ഷേത്ര നിർമാണത്തിൽ പ്രധാനമന്ത്രി പരികർമ്മിയെപ്പോലെ പ്രവർത്തിച്ചു. ഇന്ത്യ പോലുള്ള രാജ്യത്ത് അത്തരമൊരു നിലപാട് ശരിയാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേൽ കുതിര കയറരുത്. കോൺഗ്രസിന് വേണ്ടി ബിജെപിയും, ബിജെപി പറയുന്നത് കോൺഗ്രസും ഏറ്റുപറയുന്നു. അമ്പലത്തിൽ പോകുന്നതിനായി സമരം ചെയ്ത പാർട്ടിയാണ് സിപിഎം. മാപ്പ് പറയാനോ തിരുത്തിപ്പറയാനോ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷംസീർ പറഞ്ഞത് മുഴുവൻ ശരിയാണ്. ഇത് തന്നെയാണ് ശശി തരൂർ മുമ്പ് പറഞ്ഞത്. നെഹ്റു പറഞ്ഞതും ഇത് തന്നെയാണ്. ഇനിയിപ്പോൾ സതീശൻ എന്താണ് പറയുകയെന്ന് നോക്കട്ടെ. പിന്തിരിപ്പൻ ചിന്തകൾ മാറ്റണം. ഗണപതി ഇന്നത്തെ നിലയിൽ രൂപപ്പെട്ടുവന്നത് പ്ലാസ്റ്റിക് സർജറിയിലൂടെയാണെന്ന് പറഞ്ഞത് ഷംസീറല്ല, ഇന്ത്യൻ പ്രധാനമന്ത്രിയാണ്. ഗണപതി മിത്തല്ലാതെ പിന്നെ ശാസ്ത്രമാണോ. വിശ്വാസികളെ സംബന്ധിച്ച് അവരുടെ വിശ്വാസം അനുസരിച്ച് അവർക്ക് ജീവിക്കാമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

