കണ്ണൂർ: അയ്യൻകുന്ന് വാളത്തോട് ടൗണിൽ വീണ്ടും മാവോയിസ്റ്റ് പ്രകടനം. സായുധരായ മാവോയിസ്റ്റ് സംഘമാണ് ടൗണിൽ പ്രകടനം നടത്തിയത്. ഇന്നലെയായിരുന്നു സംഭവം. ഒരു വനിത ഉൾപ്പെടെ അഞ്ച് സംഘാംഗങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. അര മണിക്കൂറോളം ടൗണിൽ തങ്ങിയ ശേഷമാണ് ഇവർ മടങ്ങിയത്. ലഘുലേഖകളും സംഘം വിതരണം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തവയിൽ ഉൾപ്പെടുന്നു. ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി-പിണറായി രാജ്യദ്രോഹികളെ തിരിച്ചറിയുക എന്ന വാക്യം രേഖപ്പെടുത്തിയ ലഘുലേഖയും മാവോയിസ്റ്റുകൾ വിതരണം ചെയ്തു.
നേരത്തെയും വനമേഖലയോട് ചേർന്ന് കിടക്കുന്ന വാളത്തോട് ടൗണിൽ സായുധരായ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വനാതിർത്തി വഴിയാണ് മാവോയിസ്റ്റുകൾ എത്തിയതെന്നാണ് വിലയിരുത്തുന്നത്. തണ്ടർബോൾട്ട് കമാന്റോ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

