സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130 കിലോ മീറ്ററാക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ റെയിൽവേ; അതിവേഗ പദ്ധതികൾ ആവിഷ്ക്കരിക്കും

ഷൊർണൂർ: സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130 കിലോ മീറ്ററാക്കാനുള്ള തീരുമാനം നടപ്പിലാക്കാൻ റെയിൽവേ. ഇതിനായി അതിവേഗ പദ്ധതികളാണ് റെയിൽവേ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 2024 ആഗസ്റ്റ് 15 മുതലാണ് ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നത്.

മലബാറിലെ ട്രെയിനുകളുടെ വേഗക്കുറവിന് കാരണമായ വളവുകൾ നിവർത്താൻ നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയിൽവേ ടെൻഡർ വിളിച്ചിട്ടുണ്ട്. വളവുകളുടെ എണ്ണവും സ്ഥിതിയും പരിശോധിക്കാൻ റെയിൽവേ ഏജൻസി സർവേ നടത്തിയിരുന്നു. പദ്ധതിയിൽ ഷൊർണൂർ- മംഗളൂരു പാതയിൽ 288 വളവുകളാണ് നിവർത്താനുള്ളത്.

വളവുകൾ നികത്തിയാൽ ട്രെയിനുകളുടെ വേഗം 130 കിലോമീറ്ററായി വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാസർകോട്-മംഗളൂരു പ്രവൃത്തി എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകൾ 12 മാസത്തിനുള്ളിലും പൂർത്തീകരിക്കണം. അടുത്ത വർഷം പണി പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.