പി വി അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണം: അൻവറിനെ അകത്താക്കാൻ സർക്കാരിന് മുന്നിൽ എന്താണ് തടസമെന്ന് സി ദിവാകരൻ

തിരുവനന്തപുരം: പി വി അൻവറിനെ ഗുണ്ടയെന്ന് വിളിച്ച് മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. നിരന്തരം കൊലവിളി നടത്തുന്ന പി.വി. അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുപ്രസിദ്ധനായ അൻവറിനെ അകത്താക്കാൻ സർക്കാരിന് മുന്നിൽ എന്താണ് തടസമെന്നും അദ്ദേഹം ചോദിക്കുന്നു.

പത്രപ്രവർത്തകർക്കെതിരായ എൽഡിഎഫ് സർക്കാരിന്റെ നയം ശരിയല്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. മാദ്ധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ പോലീസിനെ കുറിച്ച് താൻ തൽക്കാലം ഒന്നും പറയുന്നില്ല. കുപ്രസിദ്ധനായ അൻവറിനെ അകത്താക്കാൻ സർക്കാരിന് മുന്നിലെ തടസം എന്താണ്.അൻവറിനെ ഒരു ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. സത്യം വിളിച്ചുപറയുന്നവനെ കൊല്ലുക എന്നത് ഫാസിസ്റ്റ് സമീപനമാണ്. പല പത്രപ്രവർത്തകരെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ ന്യൂനതകൾ ചൂണ്ടിക്കാണിക്കാൻ അവകാശമുള്ളവരാണ് മാദ്ധ്യമ പ്രവർത്തകർ. ഇവിടെ പല അവകാശപോരാട്ടങ്ങളും നടത്തുന്നവർ അവസാനം തിരഞ്ഞെടുക്കുന്ന മേഖലയാണ് മാദ്ധ്യമ പ്രവർത്തനം. അല്ലാതെ മാദ്ധ്യമ പ്രവർത്തകർ എവിടെ നിന്നെങ്കിലും പൊട്ടി വീണവരല്ല. ഇപ്പോൾ ഉയരുന്ന ഭീഷണി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇവിടുത്തെ പത്രപ്രവർത്തകർക്ക് അറിയാമെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു.