കോവിഡ് ചികിത്സ : മെഡിക്കല്‍ കോളേജിനെ പൂര്‍ണസജ്ജമാക്കാന്‍ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കൊവിഡ് ചികിത്സയ്ക്ക് പൂര്‍ണസജ്ജമാക്കാന്‍ മന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശ പ്രകാരം യോഗം ചേര്‍ന്നു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1100 കിടക്കകളും എസ്എടി ആശുപത്രിയില്‍ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. ഈ മാസം 30 നകം ഈ കിടക്കകള്‍ സജ്ജമാക്കുന്നതാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 115 ഐസിയു കിടക്കകള്‍ 200 ആക്കി വര്‍ധിപ്പിക്കുന്നതാണ്. അതില്‍ 130 എണ്ണം വെന്റിലേറ്റര്‍ സൗകര്യമുള്ളതായിരിക്കും. 227 ഓക്‌സിജന്‍ കിടക്കകള്‍ 425 ആയി വര്‍ധിപ്പിക്കും.കൊവിഡ് ഇതര രോഗികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റുന്നതാണ്. കൂടാതെ 16, 17, 18, 19 വാര്‍ഡുകളിലും കൊവിഡ് ഇതര രോഗികളെ ചികിത്സിക്കുന്നതാണ്. 450 കൊവിഡ് ഇതര രോഗികള്‍ക്കുള്ള കിടക്കകളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉണ്ടാകുക. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവയ്ക്കും. ഗുരുതരമല്ലാത്ത രോഗികളെ ജനറല്‍ ആശുപത്രിയിലേക്കും തൈക്കാട് ആശുപത്രിയിലേക്കും ബാക്ക് റഫറലായി മാറ്റും.പുതിയ ഉപകരണങ്ങള്‍ക്ക് പുറമേ മറ്റാശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതാണ്. 150 നഴ്‌സുമാരേയും 150 ക്ലീനിംഗ് സ്റ്റാഫിനേയും എന്‍എച്ച്എം വഴി അടിയന്തരമായി നിയമിക്കും. നഴ്‌സുമാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിങ്കളാഴ്ച മെഡിക്കല്‍ കോളേജില്‍ നടത്തും. ഒഫ്ത്താല്‍മോളജി, റെസ്പിറേറ്ററി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയമിക്കാനും തീരുമാനമായി.