നൈജറിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചു സൈന്യം; പ്രസിഡന്റിനെ വീട്ടുതടങ്കലിലാക്കി

ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചു സൈന്യം. ദേശീയ ടിവി മാധ്യമത്തിലൂടെയാണ് സൈനിക നേതൃത്വം ഭരണം പിടിച്ച വിവരം പുറംലോകത്തെ അറിയിച്ചത്. രാജ്യത്തെ ഭരണഘടനയും ഭരണഘടനാപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സസ്‌പെന്റ് ചെയ്തതുവെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ ഭരണം സൈന്യം ഏറ്റെടുത്തുവെന്ന വിവരം കേണൽ മേജർ അമാദു അദ്രമാനാണ് വ്യക്തമാക്കിയത്.

സൈനിക ഭരണകൂടം രാജ്യത്തിന്റെ അതിർത്തികളെല്ലാം അടച്ചിരിക്കുകയാണ്. രാജ്യത്ത് ഭരണത്തിലുണ്ടായിരുന്ന പ്രസിഡന്റ് മുഹമ്മദ് ബാസുവിനെ വീട്ടു തടങ്കലിലാക്കുകയും ചെയ്തു. അതേസമയം, പ്രസിഡന്റ് മുഹമ്മദ് ബാസുവിന് പിന്തുണയുമായി അമേരിക്കയും മറ്റു രാജ്യങ്ങളും രംഗത്തെത്തി. മുഹമ്മദ് ബാസുമായി ഫോണിൽ ബന്ധപ്പെട്ടെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അറിയിച്ചു.

സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചവർക്ക് മുഴുവൻ സൈന്യത്തിന്റെയും പിന്തുണയില്ലെന്നാണ് മുഹമ്മദ് ബാസു മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി അറിയിച്ചിട്ടുള്ളത്.