സിനിമാട്ടോഗ്രഫി ഭേദഗതി ബിൽ രാജ്യസഭയിൽ പാസ്സാക്കി

ന്യൂ ഡൽഹി : മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു ഇറങ്ങിപോയതിന് പിന്നാലെ ഭരണകക്ഷി അംഗങ്ങളുടെ ചർച്ചയ്ക്ക് ശേഷം സിനിമാട്ടോഗ്രഫി ആക്ട് ഭേദഗതി ചെയ്തു. സെൻസർ ബോർഡ് അംഗീകാരവുമായി ബന്ധപ്പെട്ടാണ് പുതിയ ഭേദഗതി. സിനിമയ്ക്ക് പൂർണമായോ ഭാഗികമായോ അംഗീകാരം പിൻവലിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്‌തമാകുന്ന ചട്ടങ്ങൾ ആക്ടിന്റെ ഭേദഗതിയിൽ വരും. ഈ ചട്ടം നേരത്തെയും ഉണ്ടായിരുന്നെങ്കിലും 1990 ൽ ശങ്കരപ്പ കേസ് പരിഗണിക്കുമ്പോൾ ഇത് പാടില്ലായെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

സിനിമാ പകർത്തി പ്രദർശിപ്പിച്ചാൽ 3 വര്ഷം തടവും നിർമാണചിലവിന്റെ 5 % പിഴയും ചുമത്താൻ ബില്ലിൽ വ്യവസ്ഥയുണ്ടാക്കി. തീയേറ്ററിൽ സിനിമ പകർത്തുന്നവർക്ക് വരെ ഈ നിയമം ബാധകമാവും.പ്രായപൂർത്തിയതിയാവുന്നവർക്ക് നൽകുന്ന എ സർട്ടിഫിക്കറ്റ്, എല്ലാവർക്കും കാണാവുന്ന യു സർട്ടിഫിക്കറ്റ്, അതിനോടൊപ്പം യു എ കാറ്റഗറിയിൽ 7+, 13+, 16+എന്നിങ്ങനെ വിവിധ പ്രായക്കാർക്ക് സർട്ടിഫിക്കറ്റ് നൽകാനും തീരുമാനമായി. സെൻസർ സർട്ടിഫിക്കറ്റിന്റെ കാലാവധി 10 വർഷം എന്നതിന് പകരം എന്നത്തേക്കുമാക്കുന്നുവെന്നതാണ് മറ്റൊരു ഭേദഗതി.

സിനിമ ലൈസൻസിലെ നിയമങ്ങൾ ലഘൂകരിക്കാനും പകർപ്പുകൾ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് ബില്ലവതരിപ്പിക്കുമ്പോൾ അനുരാഗ് ഠാക്കൂർ പറഞ്ഞു. പകർപ്പവകാശ ലംഘനത്തിലൂടെ സിനിമ മേഖലയ്ക്ക് 20000 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. സി ബി എഫ് സി സ്വയംഭരണ സ്ഥാപനമായി തുടരുമെന്നും സെൻസർ ബോർഡ് അനുമതി നിഷേധിച്ച സിനിമ ട്രിബ്യുണൽ നിർത്തലാക്കിയ സാഹചര്യത്തിൽ അനുമതി കിട്ടാൻ വീണ്ടും സെൻസർ ബോർഡിൻറെ മറ്റൊരു ടീമിനെ കാണിക്കാമെന്നും മന്ത്രി വ്യക്തമാക്കി.