കുവൈത്ത് സിറ്റി: കുവൈത്തിലെ തീപിടുത്തത്തിൽ മരണപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ മൃതദേഹം അവരുടെ നാട്ടിലേക്ക് കൊണ്ടുപോകാൻ വിമാനങ്ങൾ തയ്യാറാക്കാൻ ഉത്തരവിട്ടു. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും അദ്ദേഹം നിർദ്ദേശിച്ചു.
ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് നടത്തിയ പ്രഖ്യാപനത്തിൽ നിർദ്ദേശം സ്ഥിരീകരിച്ചു. ആദ്യ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി ഷെയ്ഖ് ഫഹദ് അൽ- യൂസഫ് എന്നിവർ 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അറിയിച്ചു. അതിൽ 45 ഇന്ത്യൻ പൗരന്മാരും 3 ഫിലിപ്പിനോ പൗരന്മാരുമാണ്. മൃതദേഹം കണ്ടെത്താനുള്ള തുടരുകയാണ്. ശേഷിക്കുന്ന ആരുടേതാണെന്ന് ശ്രമങ്ങൾ തുടരുകയാണ്.
തീപിടിത്തത്തിൽ പരിക്കേറ്റവർക്ക് മികച്ച പരിചരണം നൽകുമെന്ന് കുവൈത്ത് വ്യക്തമാക്കിയിരുന്നു. പരിക്കേറ്റവർക്ക് ഉയർന്ന ആരോഗ്യ സേവനങ്ങൾ നൽകാനുള്ള സർക്കാരിന്റെ പ്രതിബദ്ധത കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ തീപിടുത്തത്തിൽ പരിക്കേറ്റവരെ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും ആരോഗ്യമന്ത്രി ഡോ അഹ്മദ് അൽ അവാദിയും ആശുപത്രിയിൽ സന്ദർശിച്ചു.

