തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അപ്രിയങ്ങളായ സത്യങ്ങൾ കേൾക്കാനും വിമർശനങ്ങൾ ഉൾക്കൊള്ളാനാകില്ലെന്നും ആരും തിരുത്താൻ വരേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകളിലൂടെ വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് വലത്തോട്ട് വണ്ടി ഓടിക്കുന്ന സർക്കാരും മുഖ്യമന്ത്രിയും തീവ്ര വലതുപക്ഷ നിലപാടിലേക്കാണ് പോകുന്നതെന്നാണ് കൂറിലോസ് പറഞ്ഞത്. നികൃഷ്ടജീവി, പരനാറി, വിവരദോഷി തുടങ്ങി നിരവധി വാക്കുകളാണ് മുഖ്യമന്ത്രി നിഘണ്ടുവിലേക്ക് സംഭവാന ചെയ്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ഇതൊക്കെ പറയുന്നതെന്ന് ആലോചിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎമ്മിന് ബംഗാളിലും ത്രിപുരയിലും ഉണ്ടായ ജീർണത കേരളത്തിൽ സംഭവിക്കുന്നതിന്റെ വിസ്മയകരമായ തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലം. സിപിഎം കേരളത്തിൽ തകരുകയാണ്. ഇത് മനസ്സിലാക്കിയാൽ അവർക്ക് കൊള്ളാമെന്നും ഇല്ലെങ്കിൽ തങ്ങൾക്ക് നല്ലതാണെന്നും സതീശൻ അറിയിച്ചു.
സംസ്ഥാന സർക്കാരിനെതിരായി അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായെന്നും പാർട്ടി ഗ്രാമങ്ങളിലടക്കം ഒരുപാട് ഇടങ്ങളിൽ അത്ഭുതപ്പെടുത്തുന്ന വോട്ടിങ് പാറ്റേണാണ് ഉള്ളത്. കെ മുരളീധരനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉചിതമായ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

