ചര്‍ച്ച വിജയം; എയർ ഇന്ത്യ എക്‌സ്പ്രസ് സമരം അവസാനിപ്പിക്കാൻ ധാരണയായി

ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരും മാനേജ്‌മെന്റും തമ്മിൽ നടന്ന ചർച്ച വിജയം. ഡൽഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്നായിരുന്നു ചർച്ചയിൽ യൂണിയൻ ഉന്നയിച്ച ആവശ്യം. ഈ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചു. തുടർന്നാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് എത്തിയത്.

കമ്പനിയെ പ്രതിനിധികരിച്ച് ചർച്ചയിൽ പങ്കെടുത്തത് എയർ ഇന്ത്യ എക്‌സ് പ്രസിന്റെ എച്ച് ആർ മേധാവിയാണ്. ഡൽഹി ദ്വാരകയിലെ ലേബർ ഓഫീസിലാണ് ചർച്ച നടന്നത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ചർച്ച ആരംഭിച്ചത്. സമരത്തിനു ശേഷം പിരിച്ചു വിട്ട 30 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കിയുള്ള നിലപാടായിരുന്നു യൂണിയൻ സ്വീകരിച്ചത്. സിഇഒ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാർ കൂട്ടമായി മെഡിക്കൽ അവധിയെടുത്തിരുന്നു. തുടർന്ന് പല വിമാന സർവ്വീസുകളും റദ്ദാക്കേണ്ടി വന്നു. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്പനി അയച്ച പിരിച്ചുവിടൽ നോട്ടീസിൽ വ്യക്തമാക്കിയരുന്നത്.