മൾട്ടിപ്പിൾ എക്‌സിറ്റ്-എൻട്രി; കേന്ദ്ര നിർദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ‘മൾട്ടിപ്പിൾ എക്‌സിറ്റ്-എൻട്രി’ എന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ. ഈ അധ്യയന വർഷം ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സിൽ ഒന്നാംവർഷം പൂർത്തിയാക്കുമ്പോൾ മുതൽ മറ്റാവശ്യങ്ങൾക്കായി പഠനം നിർത്താനും ഏത് ഘട്ടത്തിലും തിരിച്ചുവരാനും വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

ന്നാൽ, സമ്പ്രദായം അപ്രായോഗികമാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നുമാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്. മൂന്നാംവർഷം ഒറ്റ എക്‌സിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂവന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ഒരുവർഷം പഠിച്ചശേഷം നിറുത്തിപ്പോയാൽ കോഴ്‌സ് സർട്ടിഫിക്കറ്റും, രണ്ടു വർഷം പൂർത്തിയാക്കിയാൽ ഡിപ്ലോമയും മൂന്നാംവർഷം ബാച്ചിലർ ബിരുദവും നാലുവർഷം പൂർത്തിയാക്കിയാൽ ഓണേഴ്‌സ് ബിരുദവും നൽകാനാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

നാലുവർഷം പഠിക്കാത്തവർക്ക് എട്ടുവർഷത്തിനുള്ളിൽ തിരികെയെത്തി പഠനം തുടരാം. എന്നാൽ, ആദ്യവർഷം മുതൽ എക്‌സിറ്റ് അനുവദിച്ചാൽ വിദ്യാർത്ഥികൾ കൊഴിയുമെന്നും കോഴ്‌സ് നടത്താനാവില്ലെന്നുമാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. നാലുവർഷ കോഴ്‌സാണെങ്കിലും മൂന്നുവർഷം കൊണ്ട് നിശ്ചിത ക്രെഡിറ്റ് നേടി പഠനം അവസാനിപ്പിച്ചാൽ ബിരുദം ലഭിക്കും. മൂന്നുവർഷം കൊണ്ട് 75% ക്രെഡിറ്റ് നേടുന്നവർക്ക് നാലാംവർഷം തുടർന്ന് പഠിക്കാം. ഇവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം കിട്ടും. അഞ്ച് സെമസ്റ്റർ കൊണ്ട് നിശ്ചിത ക്രെഡിറ്റ് നേടുന്നവർക്ക് ആറാം സെമസ്റ്റർ പഠിക്കാതെ കോഴ്‌സ് വിജയിച്ചുപോകാവുന്ന എൻ-മെനസ് വൺ സംവിധാനവും നടപ്പാക്കും.