സംസ്ഥാനത്ത് ലോഡ് ഷെഡിംങ് ഉണ്ടാകില്ല; വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ നിർദ്ദേശങ്ങളുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംങ് ഉണ്ടാകില്ല. ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വൈദ്യുതി മേഖലയുടെ പ്രവർത്തനത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമതയോടെ നടത്താൻ തീരുമാനിച്ചു. കെ.എസ്.ഇ.ബി. നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാത്രി പത്ത് മണി മുതൽ പുലർച്ചെ രണ്ട് മണിവരെയാണ് വൈദ്യുതി ആവശ്യത്തിനു മാത്രമായി ഉപയോഗിക്കേണ്ടത്.

രാത്രി പത്ത് മണി മുതൽ പുലർച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വൻകിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുന:ക്രമീകരിക്കാൻ ആവശ്യപ്പെടും.
ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പമ്പിംങ് ക്രമീകരിക്കാനും ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവർത്തിപ്പിക്കാതിരിക്കാനും ആവശ്യപ്പെടും. വൈകുന്നേരം 9 മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളിൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളിലെ വിളക്കുകളും പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണം.

ഗാർഹിക ഉപഭോക്താക്കൾ എയർ കണ്ടീഷണറുകൾ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം. ഈ സമയത്ത് അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാനും ശ്രദ്ധിക്കുക. ഇത്തരത്തിൽ ഉപഭോക്താക്കളുടെ സഹകരണത്തോടുകൂടി സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകാനാകും.

ഫീൽഡ് തലത്തിൽ ക്രമീകരണങ്ങൾ നടത്താൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം കെ.എസ്.ഇ.ബി. വീണ്ടും സർക്കാരിന് റിപ്പോർട്ട് നൽകുന്നതായിരിക്കും. അതേസമയം, ഇന്നലത്തെ ഉപഭോഗം വീണ്ടും റെക്കോർഡിട്ടു. മാക്‌സിമം ഡിമാന്റ് 5854 മെഗാവാട്ടായി. ഉപഭോഗം 114.1852 ദശലക്ഷം യൂണിറ്റ്. ഉപഭോക്താക്കൾ സഹകരിച്ചാൽ ബുദ്ധിമുട്ടൊഴിവാക്കി മുന്നോട്ടു പോകാം.

ഇപ്പോഴത്തെ അവസ്ഥ അനിതര സാധാരണമായ ഒരു പ്രകൃതി ദുരന്തമായി കണ്ട് പ്രശ്‌ന പരിഹാരത്തിനായി പൊതുജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. പൊതുജനങ്ങൾ പരമാവധി ഉപഭോഗം കുറച്ചുകൊണ്ട് പ്രത്യേകിച്ചും രാത്രി 10 മണി മുതൽ പുലർച്ചെ 2 മണിവരെയുള്ള സമയത്ത് കെ.എസ്.ഇ.ബി.യുമായി സഹകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. സാങ്കേതിക കാരണത്താൽ വൈദ്യുതി മുടങ്ങുമ്പോൾ കെ.എസ്.ഇ.ബി. ഓഫീസുകളിൽ ബഹളം ഉണ്ടാക്കുന്നതും, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്നതും വൈദ്യുതി മേഖലയുടെ പ്രവർത്തനം താറുമാറാക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.