കോൺഗ്രസിന് തിരിച്ചടി; ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലി രാജിവച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസിന് തിരിച്ചടി. ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലി പദവിയിൽ നിന്ന് രാജിവച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് അദ്ദേഹം സ്ഥാനം രാജിവെച്ചതെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായുള്ള സഖ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ എതിർപ്പാണ് രാജിയ്ക്ക് പിന്നിലെ മറ്റൊരു കാരണമെന്നാണ് പുറത്തു വരുന്ന സൂചന. ഡൽഹിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണ് അരവിന്ദർ സിങ് ലവ്ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡൽഹിക്ക് അപരിചിതരായ സ്ഥാനാർഥികളെ കൊണ്ടുവന്നതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കനയ്യ കുമാറിന്റെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് സൂചനകൾ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അകറ്റി നിർത്തിയിരുന്നുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഉയർന്നുവന്ന പാർട്ടിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നു. എന്നിട്ടും ഡൽഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചുവെന്ന് തന്റെ രാജിക്കത്തിൽ അരവിന്ദർ സിങ് വ്യക്തമാക്കിയിട്ടുണ്ട്.