തിരുവനന്തപുരം: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി കൈവരിച്ച് മുന്നോട്ടുകുതിക്കുകയാണ്. ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാർ കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. മന്ത്രി പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് വാട്ടർ മെട്രോയുടെ ഫോർട്ട് കൊച്ചിയിലെ പുതിയ ടെർമിനൽ പ്രവർത്തനക്ഷമമായത്. കഴിഞ്ഞ മാസം 4 പുതിയ ടെർമിനലുകളും ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടെ 10 ടെർമിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളർന്നിരിക്കുകയാണ്. വാട്ടർമെട്രോയുടെ വളർച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയാണ് ആകർഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോയിലേക്ക് വരുന്ന വ്‌ളോഗർമാരുടെ എണ്ണവും ഏറെയാണ്. പരിസ്ഥിതി സൗഹൃദമായ എന്നാൽ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഈ കേരള മോഡൽ യൂണിയൻ ഗവണ്മെന്റ് പോലും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ഏറ്റെടുക്കും എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.