പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തുന്നതിൽ തടസമില്ല; ഇഡി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തുന്നതിൽ തടസമില്ലെന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സുപ്രീം കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു ഇഡി നിലപാട് വ്യക്തമാക്കിയത്. അറസ്റ്റിനെതിരായ കെജരിവാളിന്റെ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ല. കേസുമായി ബന്ധപ്പെട്ട തെളിവായ 170 മൊബൈൽ ഫോണുകൾ നശിപ്പിക്കപ്പെട്ടു. മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്തതതെന്നും ഇഡി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയായ കെജ്രിവാൾ ഒമ്പത് സമൻസുകൾ അവഗണിച്ചു. ചോദ്യം ചെയ്യലിൽ നിന്ന് ഓടിയൊളിച്ചെന്നും ഇഡി ആരോപിക്കുന്നു. അറസ്റ്റിനെതിരായ കെജ്രിവാളിന്റെ ഹർജി തള്ളണമെന്നും സുപ്രീം കോടതിയിൽ നൽകിയ മറുപടിയിൽ ഇഡി വിശദീകരിക്കുന്നു.