ബാലിസ്റ്റിക് മിസൈൽ സാങ്കേതിക വിദ്യ പാകിസ്ഥാന് നൽകി; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

വാഷിങ്ടൺ: മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. പാകിസ്ഥാന് ബാലിസ്റ്റിക് മിസൈൽ സാങ്കേതിക വിദ്യയും ഉപകരണങ്ങളും നൽകിയ ചൈനീസ് കമ്പനികൾക്കാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. ബെലാറസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

മിൻസ്‌ക് വീൽ ട്രാക്ടർ പ്‌ളാന്റ്, സിയാൻ ലോംഗ്ഡെ ടെക്നോളജി ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ്, ടിയാൻജിൻ ക്രിയേറ്റീവ് സോഴ്സ് ഇന്റർനാഷണൽ ട്രേഡ് കമ്പനി ലിമിറ്റഡ്, ഗ്രാൻപെക്റ്റ് കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കാണ് ഉപരോധം. ദീർഘദൂര മിസൈൽ നിർമിക്കാനുള്ള സാങ്കേതിക വിദ്യകളും ചൈന പാകിസ്ഥാന് കൈമാറിയതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് അറിയിച്ചിരിക്കുന്നത്.

ചൈനയുമായി ബന്ധമുള്ള നാല് കമ്പനികൾ പാകിസ്ഥാന് ആയുധങ്ങൾ നിർമിക്കാനുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യയും വിതരണം ചെയ്തതായി വിവരം ലഭിച്ചെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ചൈനയുടെ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്നും മില്ലർ ചൂണ്ടിക്കാട്ടി.

മിൻസക് വീൽ ട്രാക്റ്റർ പ്ലാന്റ് കമ്പനി ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കുള്ള പ്രത്യേക വാഹനം നൽകിയെന്നും സിയാൻ ലോങ്‌ഡെ ടെക്‌നോളജി ഡെവലപ്‌മെന്റ് ഫിലമെന്റ് വൈൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള വിതരണം ചെയ്തുവെന്നും യുഎസ് ആരോപിക്കുന്നു.