തെരഞ്ഞെടുപ്പ്; വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനും സൈബർ ആക്രമണത്തിനും രജിസ്റ്റർ ചെയ്തത് 42 കേസുകൾ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തവർക്കെതിരെ നടപടി. സംസ്ഥാനത്ത് ഇതുവരെ 42 കേസുകൾ രജിസ്റ്റർ ചെയ്തു.

സമൂഹത്തിൽ വിദ്വേഷവും സ്പർധയും വളർത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങൾ നിർമ്മിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അവ പങ്കുവയ്ക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാ സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് തകരാറുണ്ടെന്നും ഇലക്ഷൻ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവർത്തകരും തമ്മിൽ തർക്കമുണ്ടായെന്നും വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ നൽകിയ പരാതിയിലാണ് നടപടി. നിയമനടപടിക്ക് പിന്നാലെ ഓൺലൈൻ ചാനലിൽ നിന്ന് വാർത്ത പിൻവലിച്ചു.

ചീഫ് ഇലക്ടറൽ ഓഫീസർക്കെതിരെ അധിക്ഷേപം നടത്തിയ വിഷയത്തിൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ കണ്ടെത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.