ഗവർണറെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യമായത്; പ്രധാനമന്ത്രി

തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവർണറെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യമായതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശത്രുരാജ്യങ്ങൾ പോലും നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ നൽകും. ഭരണ ഘടന പദവിയിലിരിക്കുന്നവരെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. അവഹേളനത്തെക്കുറിച്ച് ഗവർണർ ഇതുവരെ സൂചിപ്പിച്ചിട്ടില്ല. ആരിഫ് മുഹമ്മദ് ഖാൻ എല്ലാം സഹിക്കുന്നയാളാണ്. രാജ്ഭവന് കിട്ടേണ്ട പണം പോലും സംസ്ഥാന സർക്കാർ പിടിച്ചുവെയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ അരിശം കയറി രാജ്ഭവനിലെ വൈദ്യുതി വിഛേദിച്ചാൽ എന്താകും അവസ്ഥ. തമിഴ്‌നാട്ടിലെ ഗവർണറുടെ വസതിക്ക് മുന്നിൽ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായി. ഇതൊന്നും സംസ്ഥാന സർക്കാരുകൾക്ക് ഭൂഷണമായ കാര്യങ്ങളല്ല. ബിജെപി ക്രൈസ്തവർക്കൊപ്പമുണ്ട്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കളളത്തരത്തിൽ ക്രൈസ്തവർ മടുത്തു. ഇരുകൂട്ടരും ക്രൈസ്തവരെ തമ്മിലടിപ്പിക്കുകയാണ്. പള്ളിത്തർക്കത്തിൽ ഇടപെടണമെന്ന് തന്നെ കണ്ട ബിഷപ്പുമാർ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.