കെഎംഎംഎലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്ത്; ചോദ്യവുമായി വിജിലൻസ് കോടതി

തിരുവനന്തപുരം: കെഎംഎംഎലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്താണെന്നും ഇവർ തമ്മിലുള്ള കരാർ എന്തായിരുന്നുവെന്ന ചോദ്യവുമായി തിരുവനന്തപുരം വിജിലൻസ് കോടതി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിലാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. മാത്യു കുഴൽനാടന്റെ മാസപ്പടി ഹർജി പരിഗണിക്കവെയാണ് കോടതി ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

സിഎംആർഎൽ കമ്പനിക്ക് ധാതുമണൽ ഖനനത്തിന് നിയമവിരുദ്ധമായ സഹായങ്ങൾ ചെയ്തതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി നൽകിയെന്നാണ് മാത്യുകുഴൽനാടന്റെ ആരോപണം. കമ്പനിക്ക് സഹായം നൽകിയതുമായി ബന്ധപ്പെട്ട ഒന്നലധികം ആരോപണങ്ങൾ ഹർജിക്കാരൻ കോടതിയിൽ ഉന്നയിച്ചിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട ഹർജിക്കാരൻ പിന്നീട് കോടതിയിൽ നിലപാട് മാറ്റിയിരുന്നു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു നിലപാട് മാറ്റം. ഈ ആവശ്യത്തിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുക.

ഹർജിയിലെ ആരോപണങ്ങൾ മറ്റ് രണ്ട് കോടതികൾ പരിശോധിച്ച് തള്ളിതാണെന്നും, ആദായനികുതി സെറ്റിൽമെറ്റ് ബോർഡിൻറ് ഉത്തരവ് പുനഃപരിശോധിക്കാൻ വിജിലൻസിന് കഴിയില്ലെന്നും വിജിലൻസ് ഡയറക്ടർ കോടതിയിൽ വിശദമാക്കിയിട്ടുണ്ട്.