ഇന്തോനേഷ്യയിൽ അഗ്നിപർവത സ്‌ഫോടനം; പതിനൊന്നായിരം പേരെ ഒഴിപ്പിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്‌ഫോടനം. ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവത സ്‌ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്.

റുവാങ് പർവതത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനാഡോ നഗരത്തിലെ സാം റതുലാംഗി വിമാനത്താവളം അടച്ചു. 24 മണിക്കൂർ നേരം വിമാനത്താവളം അടച്ചിടുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

മൂന്ന് ദിവസത്തിനിടെ ഇത് അഞ്ച് തവണയാണ് അഗ്നിപർവ്വത സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച രാത്രി 9.45ഓടെയാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. ഇതോടെ പ്രദേശത്താകെ പുകയും ചാരവും വ്യാപിച്ചു. വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ ചാരം വ്യാപിച്ചതിനാലാണ് വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചത്. റിസ്‌ക് മേഖലയിലെ 11,615 പേരെ ഒഴിപ്പിക്കാൻ തീരുമാനിച്ചെന്നാണ് ദുരന്ത നിവാരണ ഏജൻസി മേധാവി അബ്ദുൾ മുഹരി വ്യക്തമാക്കിയത്.

അഗ്നിപർവ്വതത്തിന്റെ ഒരു ഭാഗം കടലിൽ തകർന്ന് വീണ് 1871ൽ സംഭവിച്ചതു പോലെ സുനാമിയുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.