ബോംബ് രാഷ്ട്രീയം തകർന്നപ്പോൾ സിപിഎം നുണ ബോംബ് ഇറക്കുന്നു; വി ഡി സതീശൻ

പാനൂർ: ബോംബ് രാഷ്ട്രീയം തകർന്നപ്പോൾ സിപിഎമ്മും സ്ഥാനാർത്ഥിയും നുണ ബോംബ് ഇറക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോവിഡ് അഴിമതി കെ കെ ശൈലജക്കെതിരെ പ്രതിപക്ഷം ഇനിയും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാനൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോവിഡ് മരണങ്ങൾ മറച്ചുവച്ച അതേ പി ആർ ഏജൻസിയാണ് വടകരയിലും നുണ ബോബ് പൊട്ടിക്കാൻ ഇറങ്ങിയിരിക്കുന്നത്. കെ കെ രമയെയും യുഡിഎഫ് വനിതാ നേതാക്കളെയും ഉമ്മൻ ചാണ്ടിയുടെ പെൺമക്കളെയും ആക്ഷേപിച്ചപ്പോൾ സ്ത്രീപക്ഷ വാദികൾ എവിടെയായിരുന്നു. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ ക്യാമറ വച്ച സിപിഎമ്മുകാർ എന്തും ചെയ്യും. എൽഡിഎഫും ബിജെപിയും ഒരു സീറ്റിൽ പോലും വിജയിക്കില്ല. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഒരു മാസമായി മോദിക്കും സംഘപരിവാറിനും എതിരെ ഒന്നും പറയാതെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരമായി ആക്ഷേപം ഉന്നയിക്കുകയാണ്. ഇന്നലെ പ്രധാനമന്ത്രിക്ക് മറുപടി നൽകിയപ്പോൾ പോലും ശ്രദ്ധയോട് കൂടിയുള്ള വിനീതഭാവത്തിലായിരുന്നു മുഖ്യമന്ത്രി. തങ്ങൾ രണ്ടു പേരും ഒന്നല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇപ്പോൾ സംസാരിക്കുന്നത്. ഇവർ രണ്ടു പേരും ഒന്നുതന്നെയാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരെ ആക്ഷേപം ഉന്നയിച്ച് ബിജെപിയെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലിൽ ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ആർഎസ്എസുമായുള്ള എല്ലാ പ്രശ്നങ്ങളും പിണറായി വിജയൻ അവസാനിപ്പിച്ചിരുന്നതാണ്. ഇവർ തമ്മിലുള്ള ബാന്ധവം ഇപ്പോഴും തുടരുകയാണ്. അതിന്റെ ഭാഗമായി ചില സീറ്റുകളിൽ യുഡിഎഫിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടി പരസ്പരം സഹായിക്കാമെന്ന ധാരണയിൽ ഇവർ എത്തിച്ചേർന്നിരിക്കുകയാണ്. എൽഡിഎഫ് കൺവീനറും തൃശൂരിലെ എൽഡിഎഫ് പിന്തുണയുള്ള മേയറുമൊക്കെ ബിജെപി സ്ഥാനാർത്ഥികളെ കുറിച്ച് പുകഴ്ത്തുന്നതും ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം വിശദമാക്കി.

ഇലക്ടറൽ ബോണ്ടിനെ കുറിച്ച് രാഷ്ട്രീയ പോസ്റ്റിട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ ചെറുപ്പക്കാരനെതിരെ, പ്രധാനമന്ത്രിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്നും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നും കാട്ടിയാണ് പിണറായിയുടെ പൊലീസ് കേസെടുത്തത്. മോദി പ്രേമവും പ്രീണനവും എവിടെ വരെ എത്തിനിൽക്കുന്നു എന്നതിന്റെ തെളിവാണിത്. പ്രതിപക്ഷ നേതാവിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് എതിരെ നൽകിയ 9 പരാതികളിൽ കേസെടുക്കാത്തവരാണ് ഇപ്പോൾ കേസുമായി ഇറങ്ങിയിരിക്കുന്നത്. കേരളത്തിൽ എൽ.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ജനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ച മുഖ്യമന്ത്രിക്ക് ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതു കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ജനങ്ങൾക്കിടയിലുള്ള പ്രതിഷേധവും അമർഷവും യുഡിഎഫിന് വോട്ടായി മാറും. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗവും ദേശീയതലത്തിൽ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ തരംഗവുമുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.