സംസ്ഥാനത്തെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ; പരീക്ഷണ ഓട്ടം നടത്തി

പാലക്കാട്: സംസ്ഥാനത്തെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി. ബംഗളൂരു – കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായാണ് പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്.

വൈദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചി പാതയിൽ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന് പരാതികൾ പരിഹരിക്കുകയാണ് ലക്ഷ്യം. രാവിലെ എട്ടിന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട ഉദയ എക്സ്പ്രസ് (നമ്പർ 22665/66) 11.05ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തി. 11.25ന് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിൻ 11.50ന് പാലക്കാട് ജംഗ്ഷനിൽ മടങ്ങിയെത്തി.

ഇവിടെ നിന്ന് 12ന് പുറപ്പെട്ട് 2.30ന് കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിച്ചു. ട്രെയിനിന്റെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല. ദക്ഷിണ റെയിൽവേയുടെ സേലം, പാലക്കാട് ഡിവിഷനുകളും ചേർന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.ഉദയ് എക്സ്പ്രസ് കോയമ്പത്തൂർ മുതൽ ബാംഗ്ലൂർ വരെ 432 കിലോമീറ്റർ ദൂരമാണ് സർവീസ് നടത്തുന്നത്.

കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂർ നോർത്ത്, തിരുപ്പൂർ, ഈറോഡ്, സേലം, തിരുപ്പത്തൂർ, കുപ്പം, കെ.ആർ.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ 9 സ്റ്റോപ്പുകളാണുള്ളത്. കോയമ്പത്തൂർ മുതൽ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് 45 കൂടി 90 കിലോമീറ്റർ ദൂരം സഞ്ചരിച്ച് സ്ഥിരം സർവീസ് തുടങ്ങിയാൽ ബെംഗളൂരു ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിലെ മലയാളികൾക്കും ട്രെയിൻ ഏറെ ഗുണകരമാകും.

കണക്ഷൻ ട്രെയിനുകളിലൂടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർക്കും ഡബിൾ ഡെക്കർ ട്രെയിൻ പ്രയോജനപ്പെടുത്താൻ കഴിയും.