കാലാവസ്ഥ മെച്ചപ്പെട്ടാൽ യാത്ര സാധ്യമാക്കും; കപ്പലിലുള്ളവരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇറാൻ

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത എംഎസ്സി ഏരിസ് എന്ന ചരക്കുകപ്പലിലെ 17 ഇന്ത്യക്കാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും കാലാവസ്ഥ മെച്ചപ്പെട്ടാൽ യാത്ര സാധ്യമാക്കുമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി ഇറാജ് എലാഹി. മോശം കാലാവസ്ഥ കാരണം കപ്പൽ തീരത്ത് അടുപ്പിക്കാനോ കപ്പലിനടുത്തേക്കു ബോട്ട് അയയ്ക്കാനോ സാധിച്ചിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കപ്പലിലുള്ളവരെ തടഞ്ഞുവച്ചിട്ടില്ലെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനപതി ഇറാജ് എലാഹി വിശദമാക്കി.

കാലാവസ്ഥ മെച്ചപ്പെട്ടാലുടൻ അവർക്കു യാത്ര സാധ്യമാകുമെന്നും അദ്ദേഹം അറിയിച്ചരുന്നു. ഇന്ത്യക്കാരെ കാണാൻ ഇന്ത്യൻ സംഘത്തിന് ഇറാൻ അനുമതി നൽകിയിരുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം ഇവർക്ക് കപ്പലിന് അടുത്തേക്ക് എത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽ നിന്നാണ് ഇറാൻ ഇസ്രയേൽ ചരക്കു കപ്പൽ പിടിച്ചെടുത്തത്. ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇറാന്റെ നടപടി. ഇസ്രയേലി ശതകോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. 4 മലയാളികളുൾപ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.