പട്ടയഭൂമിയിലെ മരങ്ങളുടെ അധികാരം സംസ്ഥാന സർക്കാരിന്; സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ വനഭൂമി ക്രമീകരണ നിയമ പ്രകാരമുള്ള പട്ടയഭൂമിയിലെ മരങ്ങളുടെ അധികാരം സംസ്ഥാന സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇടുക്കി ജില്ലയിൽ നിന്നുള്ള കേസിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജയകുമാർ എന്ന വ്യക്തി തന്റെ പിതാവിന് ലഭിച്ച വനഭൂമി ക്രമീകരണ നിയമപ്രകാരമുള്ള പട്ടയ ഭൂമിയിൽ നിന്ന് അഞ്ഞലി മരം മുറിച്ചതാണ് കേസിന് ആധാരം.

ഇതിനെതിരെ എടുത്ത കേസിലെ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. പിതാവിന് ലഭിച്ച ഭൂമിയിൽ നിന്ന് മരം മുറിക്കുന്നത് കുറ്റമല്ല എന്നായിരുന്നു കേരള ഹൈക്കോടതി നിരീക്ഷിച്ചത്. എന്നാൽ, ഇതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേരളത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദാമ് ഹാജരായത്. മരങ്ങളുടെ അവകാശം സർക്കാരിനാണെന്നും നിയമപ്രകാരമുള്ള അധികാരം ഹൈക്കോടതി പരിഗണിച്ചില്ലെന്നുമായിരുന്നു ഹർഷാദിന്റെ വാദം.

എന്നാൽ അഞ്ഞലി മരം മുറിക്കുന്നതിന് ഡിഎഫ്ഒയുടെ അനുവാദം വേണ്ടെന്ന് കേസിലെ എതിർകക്ഷി വാദിച്ചു. അനുവാദം ഇല്ലാതെ മരം മുറിച്ചത് കുറ്റകരമാണെന്ന് സർക്കാർ വാദം അംഗീകരിച്ച സുപ്രീം കോടതി കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. കേസിന്റെ മറ്റു നടപടികൾ ഇടുക്കിയിലെ കോടതിയിൽ തുടരാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.