അവധിക്കാല ക്ലാസുകൾ വിലക്കിയ ഉത്തരവ് കർശനമായി നടപ്പിലാക്കണം: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള നിലവിലെ ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ ഉത്തരവായി. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ അംഗം ഡോ.എഫ്.വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകാണ്.

വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണൽ ഓഫീസർക്കും ഐ.സി.എസ്.ഇ. ചെയർമാനും കമ്മിഷൻ നിർദ്ദേശം നൽകി.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകൾ നടത്തുന്നതായി കമ്മിഷന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ നിർദ്ദേശം നൽകി.