മെമ്മറി കാർഡ് വിഷയത്തിലെ വസ്തുതാന്വേഷണ റിപ്പോർട്ട്; സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി. തന്റെ എതിർപ്പ് രേഖപ്പെടുത്താതെയാണ് സിംഗിൾ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകർപ്പ് നൽകാൻ ഉത്തരവിട്ടതെന്നാണ് കേസിലെ പ്രതിയായ ദിലീപ് കോടതിയിൽ വ്യക്തമാക്കിയത്.

സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നായിരുന്നും അതിജീവിതയുടെ അഭിഭാഷകൻ ഉന്നയിച്ച ചോദ്യം. ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴികളുടെ പകർപ്പ് നടിക്ക് നൽകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

നടിയുടെ ഉപഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ അതിജീവിതയുടെ ഹർജി തീരുമാനമെടുത്ത് തീർപ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സിംഗിൾ ബെഞ്ചിന് കഴിയില്ലെന്നായിരുന്നു ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.