ജെസ്‌ന തിരോധാന കേസ്; ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നുവെന്ന് പിതാവ്

കൊച്ചി: ജെസ്‌ന തിരോധാന കേസിൽ പ്രചരിക്കുന്ന വർഗീയ ആരോപണങ്ങൾ നിഷേധിച്ച് പിതാവ്. ലൗ ജിഹാദ് അടക്കമുള്ള വർഗീയ ആരോപണങ്ങളെ തള്ളുന്നുവെന്നും കേസിൽ വർഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ജെസ്നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവർ കേരളം വിട്ടുപോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജെസ്‌ന ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനെ. കേസ് അന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അവർ തങ്ങൾ സംശയിക്കുന്ന ജെസ്‌നയുടെ സുഹൃത്തിന്റെയടക്കം നുണ പരിശോധന നടത്തി. സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് തങ്ങൾ അന്വേഷണം ആരംഭിച്ചത്. ഏജൻസികൾക്ക് സമാന്തരമായി തങ്ങൾ ഒരു ടീമായി അന്വേഷണം നടത്തിയിരുന്നു. എല്ലാ അന്വേഷണ റിപ്പോർട്ടുകളും താനും ടീമും ചേർന്ന് ക്രോസ് ചെക്ക് ചെയ്തു. സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ ഞങ്ങൾ അന്വേഷണം നടത്തി. കേസിൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു. ഈ മാസം 19 ന് കൂടുതൽ വിവരങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.