വൈക്കം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൗരത്വത്തെ കുറിച്ച് പറഞ്ഞ നട്ടാൽ കുരുക്കാത്ത നുണ മുഖ്യമന്ത്രി ഇപ്പോഴും ആവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി സിഎഎയ്ക്ക് എതിരെ പാർലമെന്റിൽ വോട്ട് ചെയ്തതിന്റെ രേഖകൾ പുറത്ത് വിട്ടിട്ടും മുഖ്യമന്ത്രി അതേ നുണ ആവർത്തിക്കുന്നു. എംപിമാരായ ശശി തരൂരും എൻ കെ പ്രേമചന്ദ്രനും ഇ ടി മുഹമ്മദ് ബഷീറും പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തു. എന്നിട്ടും പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് കള്ളപ്രചരണം നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു എന്നതിന് പകരം വ്യാജപ്രചരണം ആരംഭിച്ചു എന്ന് പറയുന്നതാകും ശരി. എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ പടം വേണമോയെന്ന് അവരാണ് തീരുമാനിക്കേണ്ടത്. ചിഹ്നം സംരക്ഷിക്കാനോ ദേശീയ അംഗീകാരം നഷ്ടപ്പെടാതിരിക്കാനോ അല്ല വർഗീയതയെ കുഴിച്ചുമൂടി ഫാഷിസം ഇല്ലാതാക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ദേശീയതലത്തിലും യു.ഡി.എഫ് കേരളത്തിലും മത്സരിക്കുന്നത്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ആലപ്പുഴ ഉൾപ്പെടെ നേടി ഇരുപതിൽ ഇരുപത് സീറ്റിലും ഉജ്ജ്വല വിജയമുണ്ടാകുമെന്നതാണ് യുഡിഎഫിന്റെ പ്രതീക്ഷയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ചതിലൂടെ കേന്ദ്ര സർക്കാരിന്റെ ഫാഷിസത്തിന്റെ ക്രൂരമുഖം ജനം തിരിച്ചറിഞ്ഞു. ക്രൗഡ് ഫണ്ടിങിലൂടെ തിരഞ്ഞെടുപ്പിനുള്ള പണം കണ്ടെത്തും. ഇടത് യൂണിയൻ പ്രവർത്തകരെ ഉൾപ്പെടുത്തി വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടത്തി. ഇരട്ട വോട്ടിനെതിരെ നിയമനടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുഖ്യപ്രതിപക്ഷ കക്ഷിയെ ഭരണകൂടം എങ്ങനെ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നു എന്നതാണ് ആദായനികുതി വകുപ്പ് കോൺഗ്രിസന് നൽകിയിരിക്കുന്ന നോട്ടീസിലൂടെ ജനങ്ങൾ മനസിലാക്കുന്നത്. ഫാഷിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണിത്. മത്സരിക്കാൻ പണമില്ലെങ്കിൽ ജനങ്ങൾ തങ്ങളെ സഹായിക്കും. ക്രൗഡ് ഫണ്ടിങ് നടത്തി കൂലിപ്പണിക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാർ നൽകുന്ന 50 രൂപയും 100 രൂപയും കൊണ്ട് ഞങ്ങൾ തിരഞ്ഞെടുപ്പ് നടത്തും. പണം കൊണ്ടൊന്നും തങ്ങളെ തോൽപിക്കാനാകില്ല. ഇവരാണ് വീണ്ടും അധികാരത്തിൽ വരുന്നതെങ്കിൽ ഇന്ത്യയിൽ പ്രതിപക്ഷം പോലും ഉണ്ടാകില്ലല്ലോയെന്നും വി ഡി സതീശൻ വ്യക്തമാക്കി.

