ന്യൂഡൽഹി: സിപിഎമ്മിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് സിപിഎമ്മിന് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പിന്റെ നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടിരിക്കുകയാണ്. ആദായനികുതി വകുപ്പ് നടപടിക്കെതിരെ സിപിഎം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
നേരത്തെ കോൺഗ്രസിനും സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. 1823.08 കോടി രൂപ ഉടൻ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് നൽകിയത്. 2017-18 സാമ്പത്തിക വർഷം മുതൽ 2020-21 സാമ്പത്തിക വർഷം വരെയുള്ള പിഴയും പലിശയുമടക്കമാണ് തുക.
നോട്ടീസ് കിട്ടിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും അറിയിച്ചിരുന്നു. ലോക്സഭാ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ സമ്മർദത്തിലാക്കാൻ എല്ലാ വഴികളും നോക്കുകയാണ് ബിജെപിയെന്നും ഇഡി നടപടി നടക്കാതായപ്പോൾ ആദായനികുതി വകുപ്പിനെ ഇറക്കിയെന്നുമാണ് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്.