കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹർജി; ഇടപെടാതെ കോടതി

ന്യൂഡൽഹി: ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മദ്യനയ കേസിൽ അറസ്റ്റിലായ കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിൽ അരവിന്ദ് കെജ്രിവാളിനെ വിചാരണ കോടതിയിൽ എത്തിച്ചു. ഡൽഹി റൗസ് അവന്യു ജില്ലാ കോടതിയിലാണ് വൻ സുരക്ഷയോടെ അരവിന്ദ് കെജ്രിവാളിനെ എത്തിച്ചത്. കോടതിക്ക് പുറത്ത് കേന്ദ്ര സേനയെ വിന്യസിച്ചു. ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവർ കോടതിയിൽ എത്തി. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ കോടതിയിൽ എത്തി. കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നായിരിക്കും ഇഡി ആവശ്യപ്പെടുകയെന്നാണ് വിവരം.

മാർച്ച് 21-നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.