മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ബിജെപിയാണ് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. മലപ്പുറത്ത് വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടനാ സംരക്ഷണ സമിതി നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ വെച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് ബിജെപിയുടെ പരാതി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എക്‌സിക്യൂട്ടീവ് അംഗവുമായ കെ സുരേന്ദ്രൻ ആണ് പരാതി നൽകിയത്. മതത്തിന്റെ പേരിൽ മുഖ്യമന്ത്രി പ്രചാരണം നടത്തിയെന്നും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാവിലെ 10.30 ന് മലപ്പുറം മച്ചിങ്ങൽ ബൈപ്പാസിന് സമീപം നടന്ന ബഹുജനറാലിയിൽ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നിഷ്‌കസനം ചെയ്യേണ്ട വിഭാഗമായാണ് അവരെ ആർഎസ്എസ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പോരാടിയത്. എന്നാൽ ഇന്ത്യയുടെ ആ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. എൻഡിഎ കേന്ദ്ര സർക്കാർ ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുകയാണ്. ഹിറ്റ്ലറുടെ ആശയങ്ങളാണ് ആർഎസ്എസിന്റേത്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതിൽ ജർമനി സ്വീകരിച്ച നടപടികൾ മാതൃകപരമാണെന്ന് ആർഎസ്എസ് മുമ്പ് പറഞ്ഞിട്ടുണ്ട്. സംഘടന രീതിക്ക് രൂപം കൊടുക്കാൻ ആർഎസ്എസ് നേതാക്കൾ പണ്ട് മുസോളിനിയെ പോയി കണ്ടിട്ടുമുണ്ട്. ആ രീതികൾ രാജ്യത്ത് നടപ്പാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

