പിണറായി വിജയന് അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരും; മുന്നറിയിപ്പ് നൽകി പി സി ജോർജ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് അരവിന്ദ് കെജ്രിവാളിന്റെ അവസ്ഥ വരുമെന്ന് മുന്നറിയിപ്പ് നൽകി പി സി ജോർജ്. കെജ്രിവാൾ അകത്ത് പോയപ്പോൾ ഏറ്റവും വലിയ നെഞ്ചിടിപ്പ് പിണറായിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. കളവും പിടിച്ചുപറിയും നടത്തുമ്പോൾ ഓർക്കണമായിരുന്നു. ഏഴ് തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ വയ്ക്കണമോയെന്നും പി സി ജോർജ് ചോദിക്കുന്നു. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കെജ്രിവാളിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് സുപ്രീം കോടതി ഇടപെടാതിരുന്നത്. തെറ്റ് ചെയ്തതിനാണ് അറസ്റ്റ്. എന്തിന് മദ്യനയം തിരുത്തിയെന്ന് കെജ്രിവാൾ മറുപടി പറയണം. 2029ൽ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ മാദ്ധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും പി സി ജോർജ് ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വെള്ളിയാഴ്ചയാണെന്ന് പറഞ്ഞ് എല്ലാവരും ഇറങ്ങി. അതിന് എൽഡിഎഫും യുഡിഎഫും പിന്തുണ നൽകി. പന്ത്രണ്ടര വരെയല്ലേ ജുമാ ഉള്ളൂ. ക്രിസ്ത്യാനികളുടെ പ്രമാണങ്ങളിലുള്ള ദിനമാണ് ഞായറാഴ്ച. അന്ന് തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. അതിനെ ആരും എതിർക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.