ന്യൂഡൽഹി: ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. കേന്ദ്രവും ബിജെപിയും കോൺഗ്രസിനെ സാമ്പത്തികമായി തകർക്കുന്നുവെന്നും രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമാണ് നടക്കുന്നതെന്നും കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പ്രചാരണത്തിനു പണമില്ലാത്ത അവസ്ഥയാണ്. സർക്കാരിന്റെ ചെലവിൽ ബിജെപി പരസ്യമേഖല കയ്യടക്കി. കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ പരാമർശം.
സ്വതന്ത്രമായ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താനാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. ഇന്ന് പറയുന്നതു വളരെ ഗുരുതരമായ വിഷയമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ മാത്രമല്ല ഇതു ബാധിക്കുന്നത്, ജനാധിപത്യത്തെക്കൂടിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘടിതമായ ശ്രമം നടത്തുന്നു. ജനങ്ങളിൽ നിന്നു സ്വീകരിച്ച പണം മരവിപ്പിച്ചു. തങ്ങളുടെ അക്കൗണ്ടുകളിൽ നിന്നുള്ള പണം നിർബന്ധമായി എടുത്തുമാറ്റി. ഇത് ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യമാണെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഇവ കാര്യമായി ബാധിക്കാതിരിക്കാൻ തങ്ങൾ പരിശ്രമിക്കുന്നുണ്ട്. ഒരു വശത്ത് ഇലക്ടറൽ ബോണ്ടിന്റെ പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് വലിയ പ്രയോജനം ലഭിച്ചത് ബിജെപിക്കാണ്. മറുവശത്ത് പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടിയുടെ സാമ്പത്തികം തകർക്കാൻ ശ്രമം നടക്കുന്നു. ഇതു കീഴ്നടപ്പില്ലാത്തതും ജനാധിപത്യവിരുദ്ധവുമാണെന്നും സോണിയാ ഗാന്ധി അറിയിച്ചു.