മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലി; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. രാമകൃഷ്ണൻ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണെന്ന് മന്ത്രി പറഞ്ഞു. ഫ്യൂഡൽ കാലഘത്തിൽ രൂപം കൊണ്ട ആ കലാരൂപത്തെ കാലഹരണപ്പെട്ട മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽ നിന്ന് വിമോചിപ്പിക്കുകയാണ് അയാൾ ചെയ്തതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ വാക്കുകൾ. കലാമണ്ഡലം സത്യഭാമ ആർഎൽവി രാജകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഫ്യൂഡൽ പ്രഭുക്കൾക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളിൽ നിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്‌ക്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹം. ഒരു കലാരൂപവും ജാതി/ മത/ ലിംഗ/ ദേശ പരിഗണനകളുടെ പരിമിതവൃത്തങ്ങളുടെ സങ്കുചിതഇടങ്ങളിൽ ഒതുക്കപ്പെടരുത്. കലയെ സ്‌നേഹിക്കുന്ന,ഉപാസിക്കുന്ന ഏതൊരാൾക്കും അതിന്മേൽ അവകാശമുണ്ട്. മോഹിനിയാട്ടത്തിൽ ആർഎൽവിയിൽ നിന്ന് ആരംഭിച്ച ഉന്നതപഠനം ഡിപ്ലോമയും പി.ജി.ഡിപ്ലോമയും കഴിഞ്ഞ് എം.ജി യൂണിവേഴ്സിറ്റി യിൽ നിന്ന് എം.എ മോഹിനിയാട്ടം ഒന്നാം റാങ്കിൽ പാസ്സായി കലാമണ്ഡലത്തിൽ നിന്ന് എം.ഫിൽ, പി.എച്ച്.ഡി ബിരുദങ്ങൾ നേടി, പെർഫോമിംഗ് ആർട്‌സിൽ നെറ്റ് നേടി മുന്നോട്ടു കൊണ്ടുപോയ എന്റെ പ്രിയ അനുജൻ ആർ.എൽ.വി രാമകൃഷ്ണന് സ്‌നേഹാഭിവാദ്യങ്ങൾ നേരുന്നുവെന്ന് ബിന്ദു വ്യക്തമാക്കി.

മോഹിനിയാട്ടത്തിന്റെ വഴികളിൽ നിങ്ങൾ എഴുതിച്ചേർത്തത് പുതുചരിത്രമാണ്. മറ്റാരേക്കാളും തലപ്പൊക്കം നിങ്ങൾക്കാണതിൽ അവകാശപ്പെടാൻ കഴിയുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.