മോഹിനിയാട്ടത്തിന് സൗന്ദര്യം വേണം; പറഞ്ഞ കാര്യങ്ങളിൽ കുറ്റബോധമില്ലെന്ന് കലാമണ്ഡലം സത്യഭാമ

തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപ പരാമർശം വിവാദമായ സാഹചര്യത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി കലാമണ്ഡലം സത്യഭാമ. നേരത്തെ നടത്തിയ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് സത്യഭാമ പറഞ്ഞത്. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവർ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ വ്യക്തമാക്കി. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു സത്യഭാമ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

താൻ ആരെയും അധിക്ഷേപിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങളിൽ ഒട്ടും കുറ്റബോധമില്ല. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം, മോഹനനാകരുത്. കറുത്തവർ മേക്കപ്പിട്ട് വൃത്തിയാകണം. കലോത്സവത്തിൽ പല കുട്ടികളും മേക്കപ്പിന്റെ ബലത്തിലാണ് രക്ഷപ്പെടുന്നത്. കറുത്ത കുട്ടികൾ തന്റെ അടുത്ത് ഡാൻസ് പഠിക്കാൻ വന്നാൽ അവരോട് മത്സരിക്കാൻ പോകേണ്ടെന്ന് പറയുമെന്നും സൗന്ദര്യത്തിന് മാർക്ക് ഉണ്ടെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.

കറുത്ത കുട്ടികൾക്ക് സൗന്ദര്യ മത്സരത്തിന് ഫസ്റ്റ് കിട്ടിയിട്ടുണ്ടോ?. താൻ പറഞ്ഞത് തന്റെ അഭിപ്രായമാണ്. സൗന്ദര്യവും അഭിനയവും നോക്കിയാണ് കലോത്സവത്തിൽ മാർക്കിടുന്നത്. ഒരു മത്സരത്തിന് 5000 രൂപ കൊടുത്ത് മേക്കപ്പിടുന്നത് സൗന്ദര്യം ഉണ്ടാക്കിയെടുക്കാനാണ്. നാട്യശാസ്ത്രത്തിലും സൗന്ദര്യത്തെക്കുറിച്ച് പറയുന്നുണ്ട്. മേക്കപ്പ് ചെയ്ത് വൃത്തിയാക്കുന്ന കുറെ പയ്യൻമാർ ഇറങ്ങിയിട്ടുണ്ട്. അങ്ങനെ ചെയ്താൽ കറുത്ത കുട്ടികൾക്ക് മത്സരിക്കാനാകും. നിങ്ങൾക്ക് ഇപ്പോൾ ഒരു വാർത്തയാണ് വേണ്ടത്. ഞാൻ ആ അഭിമുഖത്തിൽ ആരുടെയും പേര് പറഞ്ഞിട്ടില്ല. പിന്നെ എന്താണ് നിങ്ങളുടെ പ്രശ്‌നം. താൻ ഇനിയും പറയും. പറഞ്ഞതിൽ തനിക്ക് കുറ്റബോധമില്ല. താൻ പറഞ്ഞത് സൗന്ദര്യത്തെ പറ്റിയാണെന്നും സത്യഭാമ ചൂണ്ടിക്കാട്ടി.

കേസിന് പോയാൽ പോട്ടെ. ആരെയും ജാതീ അധിക്ഷേപം നടത്തിയിട്ടില്ല. പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോളെന്നും സത്യഭാമ പ്രതികരിച്ചു. അതേസമയം, കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ട നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷപം നടത്തിയ സംഭവത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.