ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സീറ്റുകളെ സംബന്ധിച്ച് തമിഴ്‌നാട്ടിൽ ഡിഎംകെയും-കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയായി. ആഴ്ച്ചകൾ നീണ്ട തർക്കത്തിനൊടുവിലാണ് ഇരു പാർട്ടികളും തമ്മിൽ സീറ്റുകൾ സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്.
39 സീറ്റുകളാണ് തമിഴ്‌നാട്ടിൽ ആകെയുള്ളത്. ഒമ്പത് സീറ്റുകളിലായിരിക്കും കോൺഗ്രസ് മത്സരിക്കുന്നത്. പുതുച്ചേരിയിൽ ഒരു സീറ്റിലുമാണ് കോൺഗ്രസ് മത്സരിക്കുക. 2019ൽ മത്സരിച്ച മൂന്ന് സീറ്റുകൾ വീതം വെച്ചുമാറിയിട്ടുണ്ട്.
കോൺഗ്രസ് മത്സരിച്ച തേനിയും ആറണിയും ഡിഎംകെ ഏറ്റെടുത്തു. തിരുച്ചിറപ്പള്ളി സീറ്റ് വൈക്കോയുടെ പാർട്ടിയായ എംഡിഎംകെക്ക് നൽകി. പകരം ഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളായ മയിലാടുതുറ , കടലൂർ , തിരുനെൽവേലി. എന്നിവ കോൺഗ്രസിന് നൽകി. കഴിഞ്ഞ തവണ എംഡിഎംകെ മത്സരിച്ച ഈറോഡിൽ ഇക്കുറി ഡിഎംകെ മത്സരിക്കും.
തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി ആകെ പത്ത് സീറ്റിലായിരിക്കും കോൺഗ്രസ് മത്സരിക്കുന്നത്.

